ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ ചാര ഉപഗ്രഹമായ റഡാർ ഇമേജിംഗ് സാറ്റലൈറ്റ് (റിസാറ്റ് -2) പതിമൂന്നര വർഷത്തെ സേവനത്തിന് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തി. ജക്കാർത്തയ്ക്ക് സമീപം ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലാണ് റിസാറ്റ്-2 തിരിച്ചിറങ്ങിയത്. ഒക്ട്ബർ 30നായിരുന്നു ഇത്. 

ശ്രീഹരിക്കോട്ടയിൽ നിന്നും 2009 ഏപ്രിൽ 20ന് പി.എസ്.എൽ.വി സി.-12 റൊക്കറ്റ് ഉപയോഗിച്ചാണ് ഇത് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചത്. അതിർത്തിയിലെ ഭീകരപ്രവർത്തനവും നുഴഞ്ഞുകയറ്റവും നിരീക്ഷിക്കുന്നതിനായിരുന്നു വിക്ഷേപണം. ഏതു കാലാവസ്ഥയിലും ഭൂമിയുടെ ചിത്രങ്ങളെടുക്കാൻ കഴിയുന്ന ‘റഡാർ ഇമേജിങ് സംവിധാനമാണ്’ ഇതിന്റെ പ്രത്യേകത.

ഈ ഉപഗ്രഹത്തിന് 300 കിലോയോളം ഭാരവുമുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ തന്നെ റിസാറ്റ് 2-ന്റെ ഭൂരിഭാഗവും കത്തി നശിച്ചിരുന്നു. വിക്ഷേപിക്കുമ്പോൾ റിസാറ്റ് -2 ഉപഗ്രഹത്തിൽ 30 കിലോഗ്രാം ഇന്ധനമാണ് ഉണ്ടായിരുന്നത്. വിവിധ ബഹിരാകാശ ആപ്ലിക്കേഷനുകൾക്കായി റിസാറ്റ്-2ന്റെ റഡാർ ഉപകരങ്ങൾ വഴി സേവനങ്ങൾ നൽകിയിട്ടുണ്ട്.