ബെയ്ജിങ്: ബഹിരാകാശ നിലയമെന്നാൽ നാസ നേതൃത്വം നൽകുന്ന രാജ്യാന്തര ബഹിരാകാശ നിലയമെന്ന സങ്കൽപം തിരുത്തി ചൈനയുടെ ടിയാങ്ഗോങ് പൂർണ സജ്ജമാകുന്നു. ബഹിരാകാശ നിലയം ഉൾക്കൊള്ളുന്ന അവസാനത്തെയും മൂന്നാമത്തെയും മൊഡ്യൂൾ വിക്ഷേപിച്ചതോടെയാണ് ബഹിരാകാശ ദൗത്യത്തിൽ ചൈന ചരിത്രപ്പിറവിയിലേക്ക് ഒരു ചുവടുകൂടി അടുത്തത്.

നാസയുടെ നേതൃത്വത്തിലുള്ള അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനു ശേഷം ഭൂമിയുടെ ഭ്രമണപഥത്തിനു താഴെ സ്ഥിരമായി ജനവാസമുള്ള രണ്ടാമത്തെ നിലയമാകും ഇത്. പൂർണാർഥത്തിൽ പ്രവർത്തിച്ചുതുടങ്ങിയാൽ 10 വർഷത്തിനിടെ 1000ലേറെ ശാസ്ത്രീയ പരീക്ഷണങ്ങൾ ഇവിടെ നടത്താനാകുമെന്നാണ് കണക്കുകൂട്ടൽ. മറ്റു രാജ്യങ്ങൾക്കും നിലയത്തിന്റെ സേവനം പ്രയോജനപ്പെടുത്താനാകുമെന്നും ചൈന വാഗ്ദാനം ചെയ്യുന്നു.

ചൈനയുടെ തെക്കൻ ദ്വീപ് പ്രവിശ്യയായ ഹെനാനിലെ വെൻചാങ് ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് മൊഡ്യൂൾ വിക്ഷേപിച്ചത്. ലോംഗ് മാർച്ച് 5B റോക്കറ്റിലാണ് മെങ്‌ഷ്യാൻ (‘സ്വർഗത്തെ സ്വപ്നം കാണുന്നു’-എന്നർഥം) മൊഡ്യൂൾ കുതിച്ചത്.