ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായി കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചുമതലയേറ്റു. 24 വര്‍ഷത്തിനിടെ ഗാന്ധികുടുംബത്തില്‍ നിന്നല്ലാതെ പാര്‍ട്ടിയുടെ തലപ്പത്തെത്തുന്ന ആദ്യ വ്യക്തിയാണ് ഖാര്‍ഗെ. 80 കാരനായ ഖാര്‍ഗെക്ക് ബുധനാഴ്ച എഐസിസി ആസ്ഥാനത്ത് സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റ് കൈമാറി.

കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍ തന്റെ ആദ്യ പ്രസംഗത്തില്‍, പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത എല്ലാ പ്രതിനിധികളെയും ഖാര്‍ഗെ അഭിനന്ദിച്ചു. ദുഷ്‌കരമായ സമയങ്ങളില്‍ കോണ്‍ഗ്രസിനെ നയിച്ചതിന് സോണിയ ഗാന്ധിക്ക് ഖാര്‍ഗെ നന്ദി പറഞ്ഞു. സോണിയയുടെ നേതൃത്വത്തില്‍ രണ്ട് യുപിഎ സര്‍ക്കാരുകള്‍ രൂപീകരിച്ചു. എംജിഎന്‍ആര്‍ഇജിഎ, ഭക്ഷ്യസുരക്ഷാ നിയമം, വിവരാവകാശ നിയമം എന്നിവയ്‌ക്കെല്ലാം രാജ്യം സോണിയ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കുന്നതിന് മുന്നോടിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിയുടെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയും ചടങ്ങില്‍ പങ്കെടുത്തു.

അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രതിനിധികള്‍ രേഖപ്പെടുത്തിയ 90 ശതമാനം വോട്ടുകളും നേടി. അദ്ദേഹം 7,897 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളി ശശി തരൂര്‍ 1,072 വോട്ടുകള്‍ നേടി.

എന്നും ഗാന്ധി കുടുംബത്തോട് വിശ്വസ്തത പുലര്‍ത്തിയിട്ടുള്ള നേതാവാണ് ഖാര്‍ഗെ. കേന്ദ്രമന്ത്രിസഭയില്‍ ഒന്നിലേറെ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ശാന്ത സ്വഭാവക്കാരനായ ഖാര്‍ഗെ കോളിളക്കമുണ്ടാക്കുന്ന രാഷ്ട്രീയ വിവാദങ്ങളിലൊന്നും ഉള്‍പ്പെട്ടിട്ടില്ല. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ശക്തി പകരുന്നതാണ് ഖാര്‍ഗെയുടെ നിയമനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെന്ന നിലയില്‍ സ്വന്തം സംസ്ഥാനത്തെ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വിജയം ഖാര്‍ഗെയ്ക്കും നിര്‍ണായകമാണ്. ഒപ്പം കോണ്‍ഗ്രസ് അധ്യക്ഷനെന്ന നിലയില്‍, 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും അതിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാനുമുള്ള ചുമതലയാണ് ഖാര്‍ഗെയ്ക്ക് മുന്നിലുള്ള കടമ്പ.