വാഷിംഗ്ടണ്‍ ഡിസി: ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും പാര്‍ട്ടിയോട് പിന്തുണ പ്രഖ്യാപിക്കുന്ന സ്വതന്ത്രരും 2024 ല്‍ നടക്കുന്ന അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റ് ജോ ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് നിര്‍ദേശിക്കുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഭൂരിപക്ഷം വോട്ടര്‍മാരും ട്രംപിനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് അഭിപ്രായപ്പെടുന്നത്.

സെപ്റ്റംബര്‍ 25 ഞായറാഴ്ച വാഷിംഗ്ടണ്‍ പോസ്റ്റ് എബിസി പുറത്തുവിട്ട സര്‍വേയിലാണ് പുതിയ നിര്‍ദേശങ്ങളുണ്ടായിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍നിന്നും സര്‍വേയില്‍ പങ്കെടുത്ത 56 ശതമാനവും ബൈഡനു പകരം മറ്റൊരാളെ കണ്ടെത്തണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 35 ശതമാനം മാത്രമാണ് ബൈഡന്് പിന്തുണ നല്‍കിയത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ 47 ശതമാനം പേര്‍ ട്രംപിനെ അനുകൂലിച്ചപ്പോള്‍ 46 ശതമാനംപേര്‍ മറ്റൊരാളാണെങ്കില്‍ നന്നായിരിക്കുമെന്നും അഭിപ്രായപ്പെട്ടു. ബൈഡനും ട്രംപും ഏകദേശം തുല്യനിലയില്‍ നില്‍ക്കുമ്പോഴും രണ്ടുപോയിന്റിന് ട്രംപ് മുന്നിലാണ്. (ബൈഡന്‍ 46 – ട്രംപ് 48). ബൈഡന്റെ പ്രായം കണക്കിലെടുത്താണ് സര്‍വേയില്‍ പങ്കെടുത്തവര്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. 79 വയസായ ബൈഡന്‍ അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ്.