കൊച്ചി: നടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനോട് കരുണ പാടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച വ്യക്തി കോടതിയുടെ മുന്നിലേക്ക് നിര്‍ദേശങ്ങള്‍ വയ്ക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. വിജയ് ബാബു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വിജയ് ബാബു നാട്ടില്‍ എത്തിയ ശേഷം ജാമ്യ ഹര്‍ജി പരിഗണിച്ചാല്‍ പോരേ എന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോടും പ്രതിഭാഗത്തോടും പരാതിക്കാരിയോടും പ്രതികരണം തേടിയ കോടതി ഹര്‍ജി നാളത്തേക്ക് മാറ്റിവച്ചു.

അതേസമയം, വിജയ് ബാബുവിനെതിരെ പരാതി നല്‍കിയ നടി ഹൈക്കോടതിയില്‍ പുതിയ ആവശ്യമുന്നയിച്ചു. പ്രതി ജാമ്യ വ്യവസ്ഥ നിശ്ചയിക്കുന്ന സാഹചര്യം അനുവദിക്കരുതെന്നും ജാമ്യം നല്‍കരതെന്നുമാണ് നടിയുടെ ആവശ്യം. ഈ മാസം 30ന് നാട്ടിലെത്തുമെന്നും ജാമ്യം നല്‍കണമെന്നും വിജയ് ബാബു നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിമാന ടിക്കറ്റും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തുമെന്നും വിമാനത്താവളത്തില്‍ ഇറങ്ങിയാല്‍ അറസ്റ്റുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ മാസമാണ് വിജയ് ബാബുവിനെതിരെ നടി പരാതി നല്‍കിയത്. ക്രൂരമായി പലതവണ ബലാല്‍സംഗം ചെയ്തുവെന്നും മോശമായി പെരുമാറിയെന്നുമാണ് പരാതി. നടിയുടെ പേര് വിജയ് ബാബു പരസ്യമാക്കിയതിന് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മാസം 19ന് നാട്ടിലെത്തുമെന്നാണ് വിജയ് ബാബു നേരത്തെ അറിയിച്ചത്. എന്നാല്‍ നാട്ടിലെത്തിക്കാനുള്ള നടപടി പോലീസ് ത്വരിതപ്പെടുത്തിയതോടെ പ്രതി ദുബായില്‍ നിന്ന് മറ്റൊരു രാജ്യത്തേക്ക് പോയി. പോലീസ് പിറകെയുണ്ടെന്ന് മനസിലാക്കിയ പ്രതി വീണ്ടും ദുബായില്‍ തിരിച്ചെത്തി. ഈ മാസം 30ന് നാട്ടിലെത്തുമെന്ന് കോടതിയെ അറിയിച്ചു. എത്തുന്ന വേളയില്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമമാണ് വിജയ് ബാബു നടത്തുന്നത്. എന്നാല്‍ പരാതിക്കാരിയും സര്‍ക്കാരും ഓരുപോലെ എതിര്‍ക്കുന്നതിനാല്‍ അറസ്റ്റ് ഉറപ്പാണ്. നടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഉഭയകക്ഷി സമ്മതത്തോടെയാണ് എന്നാണ് വിജയ് ബാബുവിന്റെ വാദം. പുതിയ സിനിമയില്‍ മറ്റൊരു നടിയെ തീരുമാനിച്ചതാണ് നടിയുടെ പരാതിക്ക് കാരണം. നടി അയച്ച വാട്‌സ്ആപ്പ് ചാറ്റുകളും ചിത്രങ്ങളുമെല്ലാം വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. പരാതിക്കാരിക്കെതിരെ കൂടുതല്‍ തെളിവുകള്‍ എന്ന് ചൂണ്ടിക്കാട്ടിയാണ് വിജയ് ബാബു ഉപഹര്‍ജി സമര്‍പ്പിച്ചത്. 2018 മുതല്‍ നടിയെ അറിയാം. തന്റെ കൈയ്യില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ട്. പീഡിപ്പിക്കപ്പെട്ടുവെന്ന് പറയുന്ന ദിവസവും നടി എന്റെ ബ്യൂട്ടി ക്ലിനിക്കിലെത്തി ഭാര്യയുമായി സംസാരിച്ചിരുന്നു. പുതിയ ചിത്രത്തിലെ നായികയോട് ഫ്‌ളാറ്റില്‍ വച്ച് നടി ദേഷ്യപ്പെട്ടുവെന്നും വിജയ് ബാബു പറയുന്നു.