തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ ഉറ്റവര്‍ക്ക് 50,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനസര്‍ക്കാര്‍ ഉത്തരവായി. തുക വിതരണം ചെയ്യുന്നതിനുള്ള തീയതിയും മാര്‍ഗനിര്‍ദേശങ്ങളും ഉടന്‍ പുറപ്പെടുവിക്കും.

സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് നഷ്ടപരിഹാരം നല്‍കുന്നവയുടെ പട്ടികയില്‍ കോവിഡ് മരണവും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഉത്തരവ്. നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനുപിന്നാലെ ദേശീയ ദുരന്തനിവാരണ അതോറിറ്റി 50,000 രൂപ നഷ്ടപരിഹാരമായി നിശ്ചയിച്ചിരുന്നു. ഇതനുസരിച്ചാണ് സംസ്ഥാന ദുരന്തനിവാരണവകുപ്പ് ഉത്തരവിട്ടത്.

തിങ്കളാഴ്ചവരെ കേരളത്തില്‍ 24,661 പേര്‍ കോവിഡ് ബാധിച്ച്‌ മരിച്ചു എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്. എന്നാല്‍, ജൂണിനുമുമ്ബ് വിട്ടുപോയ ഏകദേശം ഏഴായിരം മരണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനുണ്ട്. കോവിഡ് ബാധിച്ചശേഷം 30 ദിവസത്തിനകം മരിച്ചവരുടെയും രോഗിയായിരിക്കേ ആത്മഹത്യചെയ്തവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച്‌ മരണക്കണക്ക് പുതുക്കുമ്ബോള്‍ 15,000 എങ്കിലും അധികമായി ഉണ്ടാകുമെന്ന് കരുതുന്നു. നിലവിലെ കണക്കില്‍ 130 കോടിയിലേറെ രൂപ നഷ്ടപരിഹാരത്തിന് വേണ്ടിവരും.

ഈമാസം മൂന്നിന് കേന്ദ്ര ആരോഗ്യമന്ത്രാലയവും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും സംയുക്തമായി പുറത്തിറക്കിയ മാനദണ്ഡങ്ങളും 11-ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളും അനുസരിച്ചാവും നഷ്ടപരിഹാരത്തിന് അര്‍ഹത നിശ്ചയിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് ആദ്യം റിപ്പോര്‍ട്ടുചെയ്ത തീയതി മുതലുള്ള മരണങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടായിരിക്കും. കോവിഡിനെ ദുരന്തപട്ടികയില്‍നിന്ന് നീക്കുന്നതുവരെ നഷ്ടപരിഹാര ഉത്തരവ് നിലനില്‍ക്കും.