ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് ഇതര മരണങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ജൂലൈ മാസം തുടക്കംമുതല്‍ തന്നെ, കോവിഡ് മൂലമല്ലാതെയുള്ള മരണങ്ങളുടെ തോത് വര്‍ദ്ധിക്കുന്നതായാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഭൂരിഭാഗം മരണങ്ങളും കൃത്യസമയത്ത് രോഗാവസ്ഥ കണ്ടുപിടിക്കാതെ വന്നതിനാലാണ്.

ശൈത്യകാലത്ത് തണുപ്പ് മൂലവും, മറ്റ് ഇന്‍ഫെക്ഷനുകള്‍ മൂലവും മരണനിരക്ക് കൂടാനുള്ള സാധ്യതയുണ്ടെങ്കിലും, ഇത്തരമൊരു വേനല്‍ക്കാലത്ത് ഇത് അസാധാരണമാണെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കുന്നു.

എന്‍ എച്ച്‌ എസ് പൂര്‍ണമായി കോവിഡ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവരെ അപകടത്തിലാക്കുമെന്ന് വിവിധ ചാരിറ്റി സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. 18 മാസത്തോളം ചികിത്സകള്‍ക്കുള്ള കാലതാമസം വന്നതാണ് ഇപ്പോള്‍ മരണ നിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമായിരിക്കുന്നത് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റസ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, ജൂലൈ രണ്ടു മുതല്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമായി 9619 അധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് 48 ശതമാനത്തോളവും കോവിഡ് മൂലമുള്ള മരണങ്ങളല്ല എന്നത് ആശങ്കാജനകമാണ്.