ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ കുടുംബത്തിന് 50000 രൂപ നഷ്‌ടപരിഹാരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കൊവിഡ് ബാധിച്ച്‌ 30 ദിവസത്തില്‍ ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിനും സഹായം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നഷ്‌പരിഹാരത്തിനുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തിയതായും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

സര്‍ക്കാരിന്റെ തീരുമാനത്തില്‍ തൃപ്‌തി അറിയിച്ച കോടതി കേസ് അടുത്ത മാസം നാലിന് വിധി പറയാനായി മാറ്റി. നാല് ലക്ഷം രൂപ വീതം സഹായം നല്‍കണമെന്ന പൊതു താല്‍പര്യ ഹര്‍ജിയാണ് കോടതിക്ക് മുന്നിലുള്ളത്. എന്നാല്‍ അന്‍പതിനായിരം രൂപ വീതം നല്‍കാമെന്നാണ് ദേശീയ ദുരന്ത നിവാരണം അതോറിറ്റി മുഖേന കേന്ദ്രം കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനുള്ള തുക സംസ്ഥാനങ്ങള്‍ അവരുടെ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് കണ്ടെത്തണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്‌

കൊവിഡ് ബാധിതര്‍ ആത്മഹത്യ ചെയ്താല്‍ അതിനെ കൊവിഡ് മരണമായി കണക്കാനാവില്ലെന്ന കേന്ദ്രത്തിന്റെ നിലപാട് പുന പരിശോധിക്കണമെന്നും കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് കേന്ദ്രം മാനദണ്ഡത്തില്‍ മാറ്റം വരുത്തിയത്.