ന്യൂയോര്‍ക്ക്:- അമേരിക്കന്‍ ജനതയെ നടുക്കിയ സെപ്റ്റംബര്‍ 11 – ലെ ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാതെ ബൈഡന്റെ അഫ്ഗാന്‍ സേനാ പിന്മാറ്റ തീരുമാനത്തെ വിമര്‍ശിച്ച്‌ ട്രംപ്. മുന്‍ പ്രസിഡന്റുമാരായ ബില്‍ ക്ലിന്റണും ബറാക് ഒബാമയും പ്രസിഡന്റ് ജോ ബൈഡനം ന്യൂയോര്‍ക്ക് മന്‍ഹാട്ടണില്‍ ശനിയാഴ്ച നടന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രസിഡന്റ് ട്രംപ് ന്യൂയോര്‍ക്കിലുണ്ടായിട്ടും ചടങ്ങില്‍ നിന്നും വിട്ടു നിന്നത് ശ്രദ്ധേയമായി.
മാന്‍ഹാട്ടണിലെ ട്രംപ് ടവറില്‍ നിന്നും ചില ബ്ലോക്കുകള്‍ ദൂരെ 17th പോലീസ് പ്രിസണ്‍, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍മാരെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് ബൈഡന്റെ അഫ്ഗാന്‍ സേനാ പിന്മാറ്റ തീരുമാനത്തെ ട്രംപ് നിശിതമായി വിമര്‍ശിച്ചത്.
2024-ല്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വൈറ്റ് ഹൗസിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച്‌ പ്രസിഡന്റ് ഓഫീസര്‍മാരുടെ അഭിപ്രായം ആരാഞ്ഞു. ന്യൂയോര്‍ക്ക് മേയറായി മല്‍സരിക്കണമോ എന്നും ട്രംപ് ചോദിച്ചു. അതായിരിക്കും പ്രതിയോഗികള്‍ക്ക് സന്തോഷം നല്‍കുക എന്നും ട്രംപ് പറഞ്ഞു.
മുന്‍ പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്ളിയു ബുഷും പെന്‍സില്‍വാനിയയില്‍ ചേര്‍ന്ന അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തു. കാപ്പിറ്റോള്‍ ലക്ഷ്യമാക്കി പറന്ന വിമാനത്തിലെ യാത്രക്കാരുടെ സമയോചിത ഇടപെടല്‍ വൈറ്റ് ഹൗസ് ആക്രമണം പരാജയപ്പെടുത്തിയെങ്കിലും വിമാനം തകര്‍ന്നു വീണ് യാത്രക്കാരെല്ലാം കൊല്ലപ്പെട്ടിരുന്നു. അവരുടെ ധീരതയെ ബുഷ് അനുസ്മരിക്കുകയും കുടുംബാംഗങ്ങളോടെല്ലാം പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു

: പി.പി.ചെറിയാന്‍