തൃശ്ശൂര്‍: സംസ്ഥാനത്ത് മതിയായ സൗകര്യങ്ങളില്ലാത്ത 96 മദ്യവില്‍പ്പനകേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനും വിദേശമദ്യ വില്‍പ്പനശാലകളുടെ എണ്ണം ആറിരട്ടി വര്‍ധിപ്പിക്കാനും ശുപാര്‍ശ.

സംസ്ഥാന എക്സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് സെക്രട്ടറിക്ക് നല്‍കിയ ശുപാര്‍ശയില്‍ ഇക്കാര്യം പറയുന്നത്. ഇതോടൊപ്പം തിരക്ക് നേരിടുന്ന മദ്യശാലകളില്‍ കൗണ്ടറുകളുടെ എണ്ണം കൂട്ടാനും കൗണ്ടറുകള്‍ പ്രവര്‍ത്തനസമയം മുഴുവന്‍ തുറക്കാനും ശുപാര്‍ശയുണ്ട്. ഇതിനുതയ്യാറാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണം.

തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 17,000 പേര്‍ക്ക് ഒരു വിദേശമദ്യ ചില്ലറവില്‍പ്പനശാലയെന്ന നിലയില്‍ തുറക്കുന്പോള്‍ കേരളത്തില്‍ ഒരുലക്ഷം പേര്‍ക്ക് ഒരു വില്‍പ്പനശാലയേയുള്ളൂവെന്ന കാരണം കാണിച്ചാണ് എണ്ണം കൂട്ടാനുള്ള ശുപാര്‍ശ. ബിവറേജസ് കോര്‍പ്പറേഷന്റെ 270 മദ്യവില്‍പ്പനശാലകളും കണ്‍സ്യൂമര്‍ഫെഡിന്റെ 39 വില്‍പ്പനശാലകളുമാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

വില്‍പ്പനശാല കൂട്ടുകവഴി മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുകയെന്ന് അര്‍ഥമില്ല. ഉപഭോക്താക്കളുടെ സൗകര്യം മെച്ചപ്പെടുത്തി സാമൂഹിക-സാംസ്കാരിക അന്തസ്സ് മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. കോടതി പരാമര്‍ശിക്കുംപ്രകാരമുള്ള അന്തസ്സും അവകാശവും സംരക്ഷിക്കുന്നതിന് വിദേശമദ്യശാലകളുടെ എണ്ണംകൂട്ടാന്‍ നിര്‍ദേശിക്കുന്നതാണ് റിപ്പോര്‍ട്ട്.