ദേശീയ തലത്തില്‍ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാനുള്ള ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നീക്കങ്ങളില്‍ പാര്‍ട്ടി എന്ത് നിലപാട് സ്വീകരിക്കണമെന്നത് തീരുമാനിക്കണമെന്ന് സിപിഐഎം പോളിറ്റ്ബ്യൂറോ യോഗത്തില്‍ ആവശ്യം. കേരളത്തില്‍ നിന്നുള്ള നേതാക്കളാണ് ഈ ആവശ്യമുന്നയിച്ചത്. എന്നാല്‍ ഈ കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കേണ്ട സാഹചര്യമില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് തീരുമാനമെടുക്കാമെന്നും ബംഗാളില്‍ നിന്നുള്ള നേതാക്കള്‍ തീരുമാനമെടുത്തു.

വിഷയം കേന്ദ്രകമ്മിറ്റിക്ക് വിടാന്‍ പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനമായി. ഓഗസ്റ്റ് ആറിന് ചേരുന്ന സിസി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. നിയമസഭാ കയ്യാങ്കളി കേസിലെ സുപ്രിംകോടതി വിധിയിലും മന്ത്രി വി ശിവന്‍കുട്ടിയുടെ രാജി ആവശ്യത്തിലും സംസ്ഥാന ഘടകത്തിന്റെ നിലപാട് അവെയ്‌ലബിള്‍ പോളിറ്റ് ബ്യൂറോ അംഗീകരിച്ചതായും യോഗത്തില്‍ അറിയിച്ചു. എന്നാല്‍ വിശദമായ ചര്‍ച്ചകള്‍ ഈ കാര്യത്തില്‍ ഉണ്ടായില്ലെന്നാണ് സൂചന.

നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന് പോളിറ്റ് ബ്യൂറോ അന്തിമരൂപം നല്‍കി. പെഗസിസ് വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ ഓഗസ്റ്റ് ആറുമുതല്‍ എട്ടുവരെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാകും നടക്കുക. സാങ്കേതിക കാരണങ്ങളാല്‍ രണ്ടുദിവസത്തേക്ക് ചേര്‍ന്ന പിബി യോഗം ഒരു ദിവസത്തേക്ക് അവസാനിപ്പിച്ചു.