ലണ്ടന്‍: കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയെ സഹായിക്കാന്‍ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് അഭ്യര്‍ത്ഥിച്ച്‌ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരന്‍. കൊവിഡ് പ്രതിസന്ധിയില്‍ മറ്റുള്ള രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുകയും സഹായിക്കുകയും ചെയ്ത രാജ്യമാണ് ഇന്ത്യ. അവര്‍ മറ്റുള്ളവരെ സഹായിച്ചതുപോലെ ഇപ്പോള്‍ മറ്റുള്ളവര്‍ തിരികെ സഹായിക്കേണ്ട സമയമാണിതെന്നും ചാള്‍സ് രാജകുമാരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

എല്ലാവരേയും പോലെ താനും ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാളാണ്. ഇന്ത്യയിലേയ്ക്ക് നടത്തിയ പല വിനോദയാത്രകളും വളരെ അധികം ആസ്വദിച്ചിട്ടുണ്ട്. കൊറോണയുടെ സമയത്ത് അവര്‍ മറ്റുള്ളവരെ സഹായിച്ചതുപോലെ ഇന്ത്യയെ മറ്റുള്ളവര്‍ സഹായിക്കേണ്ട സമയമാണിത്. നമ്മള്‍ ഈ യുദ്ധത്തില്‍ ഒരുമിച്ച്‌ വിജയം കൈവരിക്കുമെന്നും ചാള്‍സ് പറഞ്ഞു.

കൊറോണ പ്രതിരോധം വാക്‌സിനേഷനിലൂടെ ഒരുക്കാനാണ് രാജ്യം ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതുവരെ 16 കോടി വാക്‌സിന്‍ ഡോസുകളാണ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്തത്. 14.9 കോടി വാക്‌സിന്‍ ഡോസുകളാണ് ഇതുവരെ ഉപയോഗിച്ചത്. ഒരു കോടിയിലധികം ഡോസുകള്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൈവശം സ്റ്റോക്കുണ്ട്.

58 ലക്ഷത്തോളം വാക്‌സിനുകള്‍ അടുത്ത മൂന്നു ദിവസത്തിനകം സംസ്ഥാനങ്ങള്‍ക്ക് കൈമാറുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. വാക്‌സിന്റെ ലഭ്യതയില്‍ കുറവ് വരാതിരിക്കാന്‍ റഷ്യയില്‍ നിന്നും സ്പുട്‌നിക് വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.