തിരുവനന്തപുരം: രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമില്ല. സ്‌പോര്‍ട്ട് അലോട്ട്‌മെന്റുകള്‍ വഴി വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

രണ്ടാം ഡോസ് വാക്‌സിനുവേണ്ടി ഓണ്‍ലൈന്‍ രജിസ്‌ട്രേഷനില്‍ സ്‌പോര്‍ട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനാലാണ് പുതിയ തീരുമാനം. രണ്ടാം ഡോസ് സ്‌പോട്ട് അലോട്ട്‌മെന്റാക്കിയെങ്കിലും ഒന്നാം ഡോസിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തന്നെ തുടരും

രണ്ടാം ഡോസ് സ്വീകരിക്കാനെത്തുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക കൗണ്ടര്‍ സജ്ജീകരിക്കാനും നിര്‍ദേശമുണ്ട്. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ആശാവര്‍ക്കര്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ എന്നിവരുടെ സഹായത്തോടെ രണ്ടാം ഡോസ് സ്വീകരിക്കാനെത്തിയവരെ കണ്ടെത്തി സ്‌പോര്‍ട്ട് അലോട്ട്‌മെന്റ് നടത്തി വാക്‌സിന്‍ നല്‍കും.
സ്വകാര്യകേന്ദ്രങ്ങള്‍ നിലവിലുള്ള സ്റ്റോക്ക് ഏപ്രില്‍ 30ന് ഉപയോഗിച്ച്‌ തീര്‍ക്കണം. ബാക്കി വരുന്നവ മെയ് ഒന്നു മുതല്‍ 45 വയസ്സിന് മുകളിലുള്ളവര്‍ക്ക് 250 രൂപയ്ക്ക് തന്നെ നല്‍കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശമുണ്ട്.

അതേസമയം ഒരു കോടി വാക്സിന്‍ അടിയന്തിരമായി വാങ്ങാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. 70 ലക്ഷം കൊവിഷീല്‍ഡും 30 ലക്ഷം കൊവാക്സിനും വാങ്ങാനാണ് തീരുമാനം. മെയ് മാസത്തില്‍ കൊവാക്സിന്‍ 10 ലക്ഷം ഡോസ് എത്തിക്കും.