ഏത്തവാഴ കര്‍ഷകര്‍ക്ക് എല്ലാകാലത്തും മികച്ച വില ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ സ്വന്തം നേന്ത്രപഴം കപ്പല്‍ വഴി യൂറോപിലേക്ക് കയറ്റി അയക്കുന്നു. ഇതിനായി കയറ്റുമതി ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. കൃഷിവകുപ്പിന് കീഴിലെ വിഎഫ്പിസികെയാണ് പദ്ധതിയുടെ ഉത്തരവാദിത്തം.

കൃഷിയിടത്തില്‍ നിന്ന് വാഴക്കുല വെട്ടുന്നത് മുതല്‍ കയറ്റുമതിയുടെ അവസാനം വരെ വെജിറ്റബിള്‍ ആന്‍റ് ഫ്രൂട് പ്രൊമോഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തിലാണ്. 85 ശതമാനം മൂപ്പായ വാഴക്കുലകള്‍ താഴെ വീഴാതെ വെട്ടിയെടുത്ത് തോട്ടത്തില്‍ വച്ച്‌ തന്നെ പടലകളാക്കും.

പിന്നീട് എറണാകുളം നടക്കുരയിലെ സംഭരണകേന്ദ്രത്തിലേക്ക്. ഇവിടെ വച്ച്‌ കേടുപാടുകളോ ക്ഷതമോ സംഭവിച്ച കായ്കള്‍ നീക്കും. ഓരോ പടലയും കഴുകി ഈര്‍പ്പം നീക്കി പായ്ക്ക് ചെയ്ത് റീഫര്‍ കണ്ടൈനറിലേക്ക് മാറ്റും. താപനില ക്രമീകരിക്കാവുന്ന കണ്ടൈനറുകള്‍ ആയിരിക്കും ഇവ. 25 ദിവസത്തിനുള്ളില്‍ നേന്ത്രപഴം കപ്പല്‍ കയറി യൂറോപിലെത്തും.

ഓരോ പെട്ടിയിലുമുള്ള ക്യൂആര്‍കോഡ് സ്കാന്‍ ചെയ്താല്‍ കൃഷിക്കാരുടെ വിവരങ്ങളും നിലം ഒരുക്കുന്നത് മുതല്‍ പായ്ക് ഹൗസ് പരിചരണങ്ങള്‍ വരെ സ്ക്രീനില്‍ തെളിയും.

വിമാനമാര്‍ഗം കുറഞ്ഞ അളവിലാണ് കേരളത്തില്‍ നിന്ന് ഏത്തപ്പഴം നിലവില്‍ കയറ്റി അയക്കുന്നത്. ഇനി കപ്പല്‍ മാര്‍ഗം കുറഞ്ഞ ചെലവില്‍ കൂടുതല്‍ കയറ്റി അയക്കാം. ആദ്യഘട്ടത്തില്‍ ലണ്ടനിലേക്കാണ് കയറ്റുമതി. പ്രതിവര്‍ഷം 2000 ടണ്‍ നേന്ത്രപഴത്തിന്‍റെ കയറ്റുമതിയാണ് വിഎഫ്പിസികെ ലക്ഷ്യമിടുന്നത്.