കെഎസ്ആർടിസിയിലെ അഴിമതി ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യം. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇത്തരം ഹർജികൾ പൊതു താൽപര്യ ഹർജി ആയാണ് നൽകേണ്ടതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടി.

കെഎസ്ആർടിസിയിലെ അഴിമതി ആരോപണത്തിൽ വിവാദം കനക്കവേയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്. 100 കോടി രൂപ അഴിമതി നടന്നുവെന്ന എംഡിയുടെ വെളിപ്പെടുത്തലിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് ആവശ്യം. ഓഡിറ്റിലെ കണ്ടെത്തലുകൾ ഗൗരവം ഉള്ളതാണ്. ഉന്നത ഉദ്യോഗസ്ഥരും, ജീവനക്കാരും ഉൾപ്പെട്ട എല്ലാ അഴിമതിയും പുറത്തു കൊണ്ട് വരണം. അന്വേഷണമാവശ്യപ്പെട്ട് ഡിജിപിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. കേസ് എടുക്കാൻ ഡിജിപിയ്ക്ക് നിർദേശം നൽകണം എന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

അതേസമയം, ഇത്തരം പരാതികൾ പൊതുതാൽപര്യ ഹർജി ആയാണ് നൽകേണ്ടതെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി വിഷയത്തിൽ സർക്കാരിന്റെ വിശദീകരണം തേടി. കെഎസ്ആർടിസി വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ 2012 മുതൽ 2015 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിയുടെ 100 കോടിയോളം രൂപ കാണാനില്ലെന്ന ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തൽ വിവാദമായിരുന്നു. ഇന്ധനം കടത്തിയും ടിക്കറ്റ് മെഷീനിൽ കൃത്രിമം കാണിച്ചും വർക്ക് ഷോപ്പിൽ സാധനങ്ങൾ വാങ്ങുന്നതിൽ ക്രമക്കേട് കാണിച്ചും ജീവനക്കാർ തട്ടിപ്പ് നടത്തുന്നുണ്ടെന്ന എംഡിയുടെ പരാമർശത്തിനെതിരെ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു.