അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോള്‍സ് റോയ്‌സ് ലേലത്തില്‍ പിടിക്കാനൊരുങ്ങി വ്യവസായി ബോബി ചെമ്മണ്ണൂര്‍. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതോടെ തന്റെ ആഡംബര വാഹനവും ട്രംപ് വില്‍ക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതായി ബോബി ചെമ്മണ്ണൂര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ അറിയിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ ഓട്ടോഗ്രാഫും കാറിനൊപ്പം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സ്ഥാനമേല്‍ക്കുന്നത് വരെ അദ്ദേഹം ഉപയോഗിച്ചിരുന്ന വാഹനമാണിത്.

കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ലേല വെബ്‌സൈറ്റായ മേകം ഓക്ഷന്‍സില്‍ ഈ വാഹനം പ്രത്യക്ഷപ്പെട്ടത്. 2010 മോഡല്‍ ബ്ലാക്ക് നിറത്തിലുള്ള റോള്‍സ് റോയിസ് ഫാന്റം കാറാണ് ഇത്. മെകം ഓക്ഷന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റിലാണ് കാര്‍ ലേലത്തിന് ഇട്ടിരിക്കുന്നത്. ഏതാണ്ട് 2.9 കോടി രൂപ വരെയാണ് ഇതിന് വില വരുന്നത്. ‘എനിക്ക് ഏറെ പ്രിയപ്പെട്ട വാഹനമാണിത്, ഏറ്റവും മികച്ച ഒന്ന്, ബെസ്റ്റ് ഓഫ് ലക്ക്,’ എന്ന് ട്രംപ് സൈന്‍ ചെയ്ത ഓട്ടോഗ്രാഫും ഈ റോള്‍സ് റോയ്‌സ് വാങ്ങുന്നവര്‍ക്ക് ലഭിക്കുമെന്നാണ് പ്രത്യേകത.

നിലവില്‍ 56,700 മൈലാണ് (91,249 കിലോമീറ്റര്‍) ഈ ആഡംബരവാഹനം ഒടിയിട്ടുള്ളത്. 2010-ല്‍ റോള്‍സ് റോയ്‌സ് പുറത്തിറക്കിയ 537 യൂണിറ്റുകളില്‍ ഒന്നാണ് ട്രംപ് സ്വന്തമാക്കിയത്. മൂന്ന് ലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് (ഏകദേശം 2.2 കോടി രൂപ മുതല്‍ 2.9 കോടി രൂപ വരെ) ഈ വാഹനത്തിന് വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വില.തീയേറ്റര്‍ പാക്കേജ്, സ്റ്റാര്‍ലൈറ്റ് ഹെഡ്‌ലൈനര്‍, ഇലക്‌ട്രോണിക് കര്‍ട്ടണ്‍ തുടങ്ങിയ അത്യാഡംബര ഫീച്ചറുകളും ഈ ഫാന്റത്തിനുള്ളില്‍ ഒരുങ്ങിയിട്ടുണ്ട്.