തിരുവനന്തപുരം: പ്രദേശവാസികളുടെ സമരത്തെ തുടര്‍ന്ന് വിഴിഞ്ഞം പദ്ധതിയുടെ നിര്‍മ്മാണം നിലച്ചിട്ട് 26 ദിവസം. നിര്‍മ്മാണജോലികള്‍ മുടങ്ങിയതോടെ കോടികളുടെ നഷ്ടമാണ് അദാനി കമ്പനിയ്ക്ക് ഉണ്ടായത്.

അതേസമയം ഈമാസം 31നകം അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്നാണ് സമരസമിതിയുടെ നിലപാട്.

സ്വപ്ന പദ്ധതി സമരക്കുരുക്കിലായതോടെ വിഴിഞ്ഞത്ത് പ്രതിസന്ധി കടുക്കുകയാണ്. പുലിമുട്ട് നിര്‍മ്മാണം നിലച്ചു. ജനുവരിയില്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ഗേറ്റ് കോംപ്ലക്സിന്റേയും സബ് സ്റ്റേഷന്‍ കോംപ്ലക്സിന്റേയും നിര്‍മ്മാണം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കേ ആണ് സമരം തുടങ്ങിയത്.

തുറമുഖത്തെ തൊഴിലവസരങ്ങളില്‍ 50 ശതമാനവും പ്രദേശവാസികള്‍ക്ക് നല്‍കുക, അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം മൂലം ഹാര്‍ബറിനുണ്ടായ ഭീഷണി നികത്തുക തുടങ്ങി 18 ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടായിരുന്നു വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തിലുളള സമരം.

സമരക്കാരുമായി പോര്‍ട്ട് സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാതെ സമരം നിര്‍ത്തില്ലെന്ന നിലപാടിലായിരുന്നു സമരസമിതി.

പൈപ്പ് ലൈനുകളുടെ നവീകരണം, ഗംഗയാര്‍ തോടിന്‍റെ നവീകരണം എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ കഴിഞ്ഞദിവസം പുറത്തിറങ്ങി. മറ്റ് ആവശ്യങ്ങളും അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയ പശ്ചാത്തലത്തില്‍ സമരം അവസാനിപ്പിക്കണമെന്നാണ് സര്‍ക്കാരിന്റേയും അദാനി കമ്ബനിയുടേയും ആവശ്യം. എന്നാല്‍ സമരക്കാര്‍ ഉറച്ചുതന്നെയാണ്.