യേശുക്രിസ്തുവിനെ കുറിച്ച് ഒരു സിനിമ നിർമ്മിക്കുമെന്ന പ്രഖ്യാപനവുമായി വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെസ്. വാരാന്ത്യത്തിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മുതിർന്ന ചലച്ചിത്ര നിർമ്മാതാവായ മാർട്ടിൻ സ്കോർസെസി ഈ പ്രഖ്യാപനം നടത്തിയതെന്നാണ് റിപ്പോർട്ട്. മാർപ്പാപ്പയുടെ കലാകാരന്മാരോടുള്ള അഭ്യർത്ഥനക്കുള്ള മറുപടിയാണ് ഈ പ്രഖ്യാപനമെന്നും മാർട്ടിൻ സ്കോർസെസി പറയുന്നു.

“എനിക്കറിയാവുന്ന വിധത്തിൽ കലാകാരന്മാരോടുള്ള മാർപാപ്പയുടെ അഭ്യർത്ഥനയോട് ഞാൻ പ്രതികരിച്ചു: യേശുവിനെക്കുറിച്ചുള്ള ഒരു സിനിമയുടെ തിരക്കഥ സങ്കൽപ്പിക്കുകയും എഴുതുകയും ചെയ്തുകൊണ്ട്. ഞാൻ ഇത് നിർമ്മിക്കാൻ തുടങ്ങുകയാണ്, ” ഇറ്റാലിയൻ വംശജനും അമേരിക്കൻ ഡയറക്ടറുമായ മാർട്ടിൻ സ്കോർസെസി ശനിയാഴ്ച വത്തിക്കാനിൽ ഒരു കോൺഫറൻസിൽ പറഞ്ഞു.

‘The Global Aesthetics of the Catholic Imagination’ എന്നു പേരു നൽകിയ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് മുമ്പ്, മാർട്ടിൻ സ്കോർസെസി ഭാര്യ ഹെലൻ മോറിസിനൊപ്പം വത്തിക്കാനിലെ ഒരു സ്വകാര്യ സദസ്സിൽ വെച്ച് ഫ്രാൻസിസ് മാർപാപ്പയെ കണ്ടിരുന്നു.

കോൺഫറൻസിൽ, എൺപതുകാരനായ സ്കോർസെസി തന്റെ ഇതിഹാസചിത്രമായ ദി ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റിന്റെ (1988) അർത്ഥവും യേശുവിന്റെ രൂപത്തെക്കുറിച്ചുള്ള തന്റെ ഗവേഷണത്തിന്റെ തുടർന്നുള്ള ചുവടുവയ്പ്പിനെ പ്രതിനിധീകരിച്ച സൈലൻസ് ( 2016)നെ കുറിച്ചും സംസാരിച്ചു.

അടുത്തിടെ സമാപിച്ച കാൻ ഫിലിം ഫെസ്റ്റിവലിൽ സ്കോർസെസിയുടെ കില്ലേഴ്‌സ് ഓഫ് ദി ഫ്ലവർ മൂൺ എന്ന ചിത്രത്തിന്റെ ലോക പ്രീമിയർ നടന്നിരുന്നു.