സീറോ മലബാർ സഭ മെത്രാൻ സിനഡിന്റെ അടിയന്തര സമ്മേളനം ജൂൺ 12 മുതൽ 16 വരെ സഭയുടെ ആസ്ഥാനകാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സിനഡ് വിളിച്ചുചേർത്തു കൊണ്ടുള്ള ഔദ്യോഗിക ഡിക്രി സിനഡ് അംഗങ്ങളായ മെത്രാന്മാർക്കു നൽകിയിട്ടുണ്ട്.

സീറോ മലബാർ സഭാ പെർമനന്റ് സിനഡ് അംഗങ്ങൾ വത്തിക്കാനിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായി, പരിശുദ്ധ സിംഹാസനത്തിന്റെ നിർദേശപ്രകാരമാണ് അടിയന്തര സിനഡ് സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിൽ ഏകീകൃത വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടു നിലനിൽക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തലാകും സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. സഭാംഗങ്ങളെല്ലാവരും സിനഡിന്റെ വിജയത്തിനായി പ്രാർത്ഥിക്കണമെന്ന് കർദ്ദിനാൾ അഭ്യർഥിച്ചു.