കോട്ടയം : ഡോ.വന്ദനദാസ് കൊലക്കേസ് പ്രതിയുമായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലർച്ചെ തെളിവെടുപ്പ്. സന്ദീപിനെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പുലർച്ചെ നാലരയ്ക്കാണ് തെളിവെടുപ്പ് തുടങ്ങിയത്. കൊലപാതകം നടന്ന സമയത്ത് തന്നെ പ്രതിയെ എത്തിച്ചായിരുന്നു തെളിവെടുപ്പ്.

കൊലപാതകവും കൊലപാതകത്തിന് ശേഷവും നടന്ന കാര്യങ്ങൾ പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു. തെളിവെടുപ്പ് സമയത്ത് നിർണായക മൊഴികൾ പ്രതിയിൽ നിന്നും അന്വേഷണസംഘത്തിന് ലഭിച്ചു. ഒരു മുറിയിൽ കയറിയത് മാത്രമേ ഓർമ്മയുള്ളൂ എന്ന് മൊഴി നൽകി. കത്രിക എവിടുന്ന് കിട്ടിയെന്നും ഉപേക്ഷിച്ചതെവിടെയെന്നും പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞു. കത്രിക ഉപേക്ഷിച്ച ശേഷം വാട്ടർ പ്യൂരിഫയറിൽ നിന്ന് വെള്ളം കുടിച്ചെന്നും മുഖം കഴുകിയെന്നും സന്ദീപ് മൊഴി നൽകി.