ലോസാഞ്ചലസ്: ജോൺ വിക്ക് സിനിമാ പരമ്പരയിലൂടെയും ‘ ദ വയർ ” അടക്കമുള്ള ടെലിവിഷൻ സീരീസുകളിലൂടെയും ശ്രദ്ധനേടിയ ഹോളിവുഡ് നടൻ ലാൻസ് റെഡ്ഡിക് (60) അന്തരിച്ചു. വെള്ളിയാഴ്ച ലോസാഞ്ചലസിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

1962 ജൂൺ 7ന് മേരി‌ലാൻഡിലെ ബാൾട്ടിമോറിൽ ജനിച്ച ലാൻസ് ചെറുപ്പം മുതൽ സംഗീതം അഭ്യസിച്ചിരുന്നു. സംഗീതത്തിൽ ബിരുദം നേടിയ ശേഷം അഭിനയത്തിലേക്ക് തിരിഞ്ഞു.

1998ൽ ഗ്രേറ്റ് എക്സ്പക്റ്റേഷൻ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം. ഗോസ്‌സില്ല, ബ്രദർ ടു ബ്രദർ, ടെന്നസി, ജോനാ ഹെക്സ്, വൈറ്റ് ഹൗസ് ഡൗൺ, ഏഞ്ചൽ ഹാസ് ഫോളൻ, ഗോഡ്‌സില്ല വേഴ്സസ് കോംഗ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ബോഷ്, ഫ്രിഞ്ച് തുടങ്ങി നിരവധി ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചു.

ലാൻസിന് ഏറെ ശ്രദ്ധനേടിക്കൊടുത്ത ജോൺ വിക്ക് പരമ്പരയിലെ നാലാം ഭാഗം വരുന്ന വെള്ളിയാഴ്ച യു.എസിൽ റിലീസ് ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. ബല്ലരീന അടക്കം അദ്ദേഹം അവസാനമായി അഭിനയിച്ച മൂന്ന് ചിത്രങ്ങൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. സ്റ്റെഫനി റെഡ്ഡിക് ആണ് ഭാര്യ. ഇവോൺ, ക്രിസ്റ്റഫർ എന്നിവരാണ് മക്കൾ. ജോൺ വിക്കിലെ നായകൻ കിയാനു റീവ്സ് അടക്കം നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.