കണ്ണൂർ: ബി.ജെ.പി സഹായിച്ചാൽ തിരിച്ചു സഹായിക്കുമെന്നും തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മ​ലയോര കർഷകരുടെ വികാരമാണ് കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ പ്രകടിപ്പി​ച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ നയം രൂപീകരിക്കാൻ സാധിക്കുന്നത് ബി.ജെ.പിക്കാണ്. റബറിന്റെ ഇറക്കുമതി തീരുവയിൽ തീരുമാനമുണ്ടാക്കുകയും വില 300 രൂപയാക്കുകയും ചെയ്താൽ കേന്ദ്രസർക്കാറിനെ പിന്തുണക്കാൻ മലയോര ജനത തയാറാവുമെന്ന് അദ്ദേഹം പറഞ്ഞു.

ഏകദേശം 15 ലക്ഷം കുടുംബങ്ങൾ കേരളത്തിൽ റബറിനെ ഉപജീവിച്ച് കഴിയുന്നുണ്ട്. വിലക്കുറവ് മൂലം ഇവരുടെയെല്ലാം ഭാവി ഇരുളടഞ്ഞിരിക്കുകയാണ്.റബറിന്റെ വില കൂട്ടിയാൽ ബി.ജെ.പിക്ക് എം.പിയില്ലെന്ന വിഷമം മലയോര ജനത പരിഹരിക്കുമെന്ന മുൻ നിലപാടിൽ ഉറച്ചുനിൽക്കുവെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയോട് സംസാരിക്കുന്നതിൽ സഭക്കോ സഭാനേതൃത്വത്തിനോ യാതൊരു അകൽച്ചയുമില്ലെന്നും പാപ്ലാംനി പറഞ്ഞു. ബി.ജെ.പിയെ പിന്തുണക്കുന്നതിന് യാതൊരു മടിയുമില്ല. മല​യോര കർഷകരുടെ പൊതുവികാരമാണ് താൻ പ്രകടിപ്പിച്ചത്. റബറിന്റെ വിലയുമായി ബന്ധപ്പെട്ട പ്രശ്നം നിസാരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാഷിന് തോന്നുണ്ടാവും പക്ഷേ മ​ലയോര കർഷകരെ സംബന്ധിച്ചിടത്തോളം അത് ചെറിയ പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.

റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ ജനതക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലായിരുന്നു ആർച്ച് ബിഷപ്പിന്റെ പ്രതികരണം.