ഗാന്ധിനഗർ: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ച കേസിലെ മുഖ്യപ്രതിയായ ഒറേവ ഗ്രൂപ്പ് എംഡി ജയ്സുഖ് പട്ടേൽ കോടതിയിലെത്തി കീഴടങ്ങി. പാലത്തിന്റെ നിർമാണം ഏറ്റെടുത്ത ഒറേവ ഗ്രൂപ്പിന്റെ പിഴവാണ് അപകടത്തിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി പട്ടേലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ജനുവരി 13-ന് പട്ടേലിനും കേസിലെ മറ്റ് 10 പ്രതികൾക്കുമെതിരെ പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കാനാവില്ലെന്ന് ബോധ്യമായതോടെ ഇന്ന് വൈകിട്ടോടെ പട്ടേൽ മോർബി മജിസ്ട്രേറ്റ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.
നേരത്തെ, അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പട്ടേൽ നൽകിയ ഹർജി ഫെബ്രുവരി ഒന്ന് വരെ പരിഗണിക്കില്ലെന്ന് കോടതി അറിയിച്ചിരുന്നു.