ഇസ്ലാമാബാദ്: പാക്കിസ്ഥാൻനഗരമായ പെഷവാറിലെ മോസ്കിലുണ്ടായ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 92 ആയി. നൂറോളം പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടേയും നില ഗുരുതരമാണ്.
പോലീസുകാരെ ലക്ഷ്യംവച്ചായിരുന്നു ആക്രമണം. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം പാക്കിസ്ഥാനി താലിബാൻ എന്നറിയപ്പെടുന്ന തെഹ്രീക്-ഇ-താലിബാൻ(ടിടിപി) ഏറ്റെടുത്തെങ്കിലും പിന്നീട് നിഷേധിച്ചു. വിമത വിഭാഗമാണ് ഉത്തരവാദിത്വം ഏറ്റെടുത്തതെന്ന് ടിടിപി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നത്.
ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നും ഒൻപത് പേരെ ജീവനോടെ പുറത്തെടുത്തിരുന്നു. 24 മൃതദേഹങ്ങളും കണ്ടെടുത്തു. ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും പോലീസുകാരായിരുന്നു.
മോസ്കിന്റെ മുൻനിരയിൽ ഇരിക്കുകയായിരുന്ന ചാവേർ സ്വയം സ്ഫോടനം നടത്തുകയായിരുന്നു. സ്ഫോടനസമയത്ത് മോസ്കിൽ മുന്നൂറിനും നാനൂറിനും ഇട യിൽ പോലീസുകാർ ഉണ്ടായിരുന്നുവെന്നു പെഷവാർ സിറ്റി പോലീസ് ഓഫീസർ മുഹമ്മദ് ഇജാസ് ഖാൻ പറഞ്ഞു.