വാഷിങ്ടൺ: യു.എസ്.എയുടെ ആർ’ബോണി ഗബ്രിയേലിന് മിസ് യൂനിവേഴ്സ് കിരീടം. ന്യൂ ഓർലിയൻസിൽ നടന്ന മത്സരത്തിലാണ് അവർ കിരീടം ചൂടിയത്. ഹൂസ്റ്റണിൽ നിന്നുള്ള ഫാഷൻ ഡിസൈനറാണ് 28കാരിയായ ഗബ്രിയേൽ. അവരുടെ മാതാവ് അമേരിക്കക്കാരിയും പിതാവ് ഫിലി​പ്പിനോ പൗരനുമാണ്.

ഫാഷനെ മറ്റുള്ളർക്ക് കൂടി ഗുണകരമാവുന്ന രീതിയിലാവും താൻ ഉപയോഗിക്കുകയെന്ന് മത്സരത്തിനിടെയുള്ള ചോദ്യത്തിന് ഗബ്രിയേൽ മറുപടി നൽകി. റീസൈക്കിൾ ചെയ്ത ഉൽപന്നങ്ങൾ ഉപയോഗിച്ചാവും താൻ വസ്ത്രങ്ങൾ നിർമ്മിക്കുക. ഇതു മലിനീകരണം കുറക്കും. മനുഷ്യക്കടത്തിനും കുടുംബങ്ങളിലെ അക്രമത്തിനും ഇരയാവുന്ന വനിതകൾക്ക് താൻ തയ്യൽ ക്ലാസ് നൽകുമെന്നും അവർ പറഞ്ഞു.

80 സുന്ദരിമാരാണ് മിസ് യുനിവേഴ്സ് കിരീടത്തിനായി മത്സരിച്ചത്. ഇന്ത്യയുടെ ദിവിത റായിക്ക് അവസാന 16ൽ ഇടംപിടിക്കാൻ സാധിച്ചുവെങ്കിലും അഞ്ച് പേരിലേക്ക് എത്താനായില്ല. മിസ് ഡൊമിനിക്കൻ റിപബ്ലിക് അൻഡ്രിയാന മാർട്ടിനസാണ് മൂന്നാം സ്ഥാനത്തെത്തിയത്. മിസ് വെനസ്വേല അമാൻഡ ദുദ്മെല്ലാണ് രണ്ടാം സ്ഥാനത്ത്. 2022 ഡിസംബറിലാണ് മിസ് യൂനിവേഴ്സ് മത്സരം നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും ലോകകപ്പ് ഷെഡ്യൂൾ ചെയ്തതോടെ മാറ്റുകയായിരുന്നു.