തിരുവനന്തപുരം: ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സിംഗ് ജീവനക്കാര്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു. പ്രതിദിന വേതനം 1500 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. സമരത്തിന്റെ ആദ്യപടിയായി നാളെ തൃശ്ശൂര്‍ ജില്ലയില്‍ സ്വകാര്യ നഴ്‌സിംഗ് ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തും. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരത്തിനിറങ്ങാന്‍ ആണ് നഴ്‌സിംഗ് ജീവനക്കാരുടെ സംഘടനയായ യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് 13 ജില്ലകളില്‍ അസോസിയേഷന്‍ നോട്ടീസ് നല്‍കി. ഒപി ബഹിഷ്‌കരിക്കുമെന്നും അത്യഹിത വിഭാഗത്തില്‍ സഹകരിക്കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.  

വേതന വര്‍ധനവുമായി ബന്ധപ്പെട്ട് രണ്ട് തവണ കൊച്ചി ലേബര്‍ കമ്മീഷണര്‍ ഓഫീസിലും തൃശ്ശൂര്‍ ലേബര്‍ കമ്മീഷണര്‍ ഓഫീസിലും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്നാല്‍ കൊച്ചിയിലെ ചര്‍ച്ച സമവായമാവതെ പിരിഞ്ഞു. തൃശ്ശൂരിലെ ചര്‍ച്ചയില്‍ ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍ എത്തിയില്ലായിരുന്നു. ഇതോടെയാണ് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാന്‍ യുഎന്‍എ തീരുമാനിച്ചത്. 

തൃശ്ശൂരില്‍ നാളെ നടക്കുന്ന സമരത്തിന്റെ ഭാഗമായി രാവിലെ പത്ത് മണിക്ക് പടിഞ്ഞാറെ കോട്ടയില്‍ നിന്നും കളക്ടറേറ്റിലേക്ക് നഴ്‌സിംഗ് ജീവനക്കാരുടെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തും. സ്വകാര്യ ആശുപത്രികളില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് തൊഴില്‍ വകുപ്പ് ഉറപ്പാക്കുക, തൊഴില്‍ വകുപ്പ് പരിശോധനകള്‍ കര്‍ശനമാക്കുക, നിയമലംഘനം നടത്തുന്ന മാനേജ്‌മെന്റുകള്‍ക്ക് നേരെ കര്‍ശന നടപടിയെടുക്കുക, കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കുക എന്നിവയാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ മറ്റു ആവശ്യങ്ങള്‍. ആവശ്യപ്പെട്ട വേതന വര്‍ധനവിന്റെ അന്‍പത് ശതമാനം അനുവദിക്കുന്ന ആശുപത്രികളെ സമരത്തില്‍ നിന്നും ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമന്നും യുഎന്‍എ വ്യക്തമാക്കിയിട്ടുണ്ട്.