തലച്ചോറിനെ കാർന്നു തിന്നുന്ന നൈഗ്ലേറിയ ഫൗലേറിയെന്ന അമീബയുടെ അണുബാധയേത്തുടർന്ന് ദക്ഷിണകൊറിയയിൽ ആദ്യ മരണം റിപ്പോർട്ട് ചെയ്തു. തായ്‌ലൻഡിൽ നിന്നെത്തിയ 50കാരനാണ് മരിച്ചത്. നാല് മാസം തായ്‌ലൻഡിൽ താമസിച്ച ഇദ്ദേഹം ഡിസംബർ 10 നാണ് കൊറിയയിൽ തിരിച്ചെത്തിയത്. 

നാട്ടിലെത്തിയ ദിവസം തന്നെ മെനിഞ്ചൈറ്റിസിന്‍റെ ലക്ഷണങ്ങൾ കണ്ടിരുന്നു. പനി, തലവേദന,‌ ഛർദ്ദി, സംസാരം മന്ദഗതിയിലാകുക, കഴുത്ത് വലിഞ്ഞുമുറുകുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതോടെ അന്നുതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇദേഹം മരിച്ചത്.

നൈഗ്ലേറിയ ഫൗലേറിക്ക് കാരണമാകുന്ന മൂന്ന് വ്യത്യസ്ത ജനിതപരിശോധനകൾ നടത്തിയാണ് മരണകാരണം സ്ഥിരീകരിച്ചതെന്ന് കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസി (KDCA) അറിയിച്ചു. വിദേശത്ത് റിപ്പോർട്ട് ചെയ്ത മെനിഞ്ചൈറ്റിസ് രോഗിയിൽ കണ്ടെത്തിയ ജീനിനോട് 99 ശതമാനത്തിലധികം  സാമ്യമുള്ള ജീനാണ് ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. 

രാജ്യത്ത് ആദ്യമായാണ് നൈഗ്ലേറിയ ഫൗലേറി മീലമുള്ള അണുബാധ റിപ്പോർട്ട് ചെയ്തത്. 1937-ൽ അമെരിക്കയിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ടു ചെയ്‌തത്. ജലമലിനീകരണമാണ് അമീബ പടരാനുള്ള പ്രധാന കാരണം. വൃത്തിഹീനമായ സ്വിമ്മിങ്ങ് പൂളുകളുകളിലാണ് അമീബ കാണപ്പെടുന്നത്. മൂക്കിലൂടെ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്ന അമീബ തലച്ചോറിലെത്തുന്നതാണ് രോ​ഗിയെ ​ഗുരുതരാവസ്ഥയിലാക്കുന്നത്.