കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ. സുധാകരനും വിമർശനം. സുധാകരന്റെ ആര്‍എസ്എസ് അനുകൂല പ്രസ്താവന പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നായിരുന്നു വിമർശനം. നെഹ്റുവിനെ അനാവശ്യമായി വലിച്ചിഴയ്ക്കേണ്ട കാര്യമില്ലായിരുന്നുവെന്നും യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു.
ശശി തരൂര്‍ വിവാദത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും വിമർശിക്കപ്പെട്ടു. തരൂരിനെ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കണമായിരുന്നുവെന്ന് എ ഗ്രൂപ്പും കെ.മുരളീധരനും അഭിപ്രായപ്പെട്ടു. തരൂരിന്റെ ജനപ്രീതി ഉപയോഗപ്പെടുത്തണമെന്ന് യോഗം നിര്‍ദേശിച്ചു. തരൂരിനെ കൂടുതല്‍ വിമര്‍ശിച്ച് പ്രശ്നം വഷളാക്കേണ്ടെന്നും യോഗത്തില്‍ ധാരണയായി.
ഗവര്‍ണറെ നീക്കാനുള്ള നടപടിയെ വി.ഡി. സതീശന് പിന്തുണച്ചത് തെറ്റിദ്ധാരണയുണ്ടാക്കി. സതീശന്റെ നിലപാടില്‍ വ്യക്തതയില്ലായിരുന്നു. മുഖ്യമന്ത്രിയെയും ഗവര്‍ണറെയും ഒരുപോലെ എതിര്‍ക്കണമെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.
ചാന്‍സലര്‍ വിഷയത്തില്‍ ഘടകകക്ഷികളുടെ നിലപാട് കൂടി കണക്കിലെടുത്തു. അവരുടെ കൂടി മറുപടി കണക്കിലെടുത്താണ് പൊതു നിലപാട് എടുത്തതെന്ന് യോഗത്തില്‍ സതീശന് വിശദീകരിച്ചു. ഗവര്‍ണര്‍ക്കെതിരായ നിലപാടില്‍ വ്യക്തത വേണമെന്ന് രാഷ്ട്രീയകാര്യസമിതി നിര്‍ദേശിച്ചു.