കൊച്ചി: റഷ്യയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 66 പേരിൽ നിന്നായി രണ്ടര കോടി രൂപ തട്ടിയെടുത്ത എക്സൈസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എറണാകുളം റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ എ.ജെ. അനീഷിനെതിരെയാണ് നടപടി എടുത്തത്.
റഷ്യക്കാരനായ ഇമ്മാനുവൽ എന്ന യുവാവിനൊപ്പം ചേർന്ന്, വിസ രേഖകൾ ശരിപ്പെടുത്താനെന്ന വ്യാജേന പണം കൈക്കലാക്കി എന്നാണ് പരാതി. റഷ്യയിലെ കൃഷിയിടങ്ങളിലും വ്യവസായശാലകളിലും ജോലി വാഗ്ദാനം ചെയ്താണ് ഇവർ പണം തട്ടിയത്.
എക്സൈസ് ഉദ്യോഗസ്ഥനെന്ന പദവി മുൻനിർത്തി യുവാക്കളുടെ വിശ്വാസം നേടിയ ശേഷമാണ് അനീഷ് രേഖകളില്ലാതെ പണം കൈപ്പറ്റിയത്. ജോലി ലഭിക്കാതെ വന്നതോടെ യുവാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ അനീഷിനെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.