കോന്നി: കലഞ്ഞൂരിലെ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ കുടുക്കാന്‍ കൂട് സ്ഥാപിച്ചു. രണ്ടാഴ്ചയ്ക്കിടെ ആറു തവണ പുലിയെ കലഞ്ഞൂരിലെ വിവിധ മേഖലകളില്‍ നാട്ടുകാർ കണ്ടിരുന്നു.
കൂടല്‍ ഇഞ്ചപ്പാറയില്‍ ടാപ്പിംഗ് തൊഴിലാളി വിജയനെ ബുധനാഴ്ച രാവിലെ പുലി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കലഞ്ഞൂര്‍ പഞ്ചായത്തിലെ 3,4,5,10,11 വാര്‍ഡുകളില്‍ പുലിയുടെ സാന്നിധ്യം മൂലം ജനങ്ങള്‍ ഭീതിയിലാണെന്ന് കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ നിയമസഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മുറിഞ്ഞകല്‍, അതിരുങ്കല്‍, ഇഞ്ചപ്പാറ, പാക്കണ്ടം, കാരക്കാക്കുഴി പുന്നമൂട്, പാങ്ങോട് പത്ത് ഏക്കർ തുടങ്ങിയ സ്ഥലങ്ങളില്‍ പുലിയെ ജനങ്ങള്‍ കണ്ടിരുന്നു .വനംവകുപ്പ് നിരീക്ഷണ കാമറയും സ്ഥാപിച്ചിട്ടുണ്ട്.
പുലിയുടെ സാന്നിധ്യം ബോധ്യപ്പെട്ടതിനാല്‍ അടിയന്തരമായി കൂട് സ്ഥാപിക്കണമെന്നായിരുന്നു എംഎല്‍എയുടെ ആവശ്യം. പുലിയെ കൂട് വച്ചു പിടിക്കാനുള്ള ഉത്തരവ് വൈകുന്നേരം ഇറങ്ങിയതിനു പിന്നാലെ രാത്രിയില്‍ തന്നെ കൂടുമായി വനപാലകര്‍ എത്തി.
പുലിയെ പിടിച്ച് സുരക്ഷിതമായി കാട്ടില്‍ തിരികെ അയയ്ക്കുന്നതിനായി വനപ്രദേശത്തിനു വെളിയില്‍ പുലിയുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളിലാണ് കൂടുകള്‍ സ്ഥാപിച്ചത്.