മീർപേട്ട് മുനിസിപ്പൽ കോർപ്പറേഷന്റെ കീഴിലുള്ള സർക്കാർ പ്രൈമറി സ്‌കൂളിൽ പഠിക്കുന്ന നാലാം ക്ലാസ് വിദ്യാർത്ഥി, സ്‌കൂൾ മാനേജ്‌മെന്റിനെതിരെ പരാതി നൽകാനായി ലോക്കൽ പോലീസ് സ്‌റ്റേഷനിലെത്തി. ഉച്ചഭക്ഷണത്തിൽ പുഴുവരിച്ചെന്നും, ചിലപ്പോഴൊക്കെ ഭക്ഷണത്തിൽ കല്ലും ഉണ്ടെന്നും ആരോപിച്ചായിരുന്നു പരാതി. ഭക്ഷണം കഴിക്കാൻ പോലും കഴിഞ്ഞില്ലെന്ന് വിദ്യാർത്ഥി പറഞ്ഞു.

ഭക്ഷണത്തിൽ പുഴുവരിച്ചതായി നിരവധി തവണ സ്‌കൂൾ അധികൃതരോട് പരാതിപ്പെട്ടിട്ടും കുട്ടിക്ക് ടിസി നൽകുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. രംഗറെഡ്ഡി ജില്ലയിലെ മീർപേട്ട് മുനിസിപ്പൽ കോർപ്പറേഷനു കീഴിലുള്ള ഗവൺമെന്റ് പ്രൈമറി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് വിളമ്പിയ ഉച്ചഭക്ഷണത്തിൽ പുഴുക്കളെ കണ്ടെത്തിയെന്നാണ് വിദ്യാർത്ഥി പരാതിപ്പെട്ടത്. 

ഇതിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാർത്ഥിയുടെ പരാതിയെത്തുടർന്ന് മീർപേട്ട് പോലീസ് സ്‌റ്റേഷൻ സിഐ മഹേന്ദർ റെഡ്ഡി ഉടൻ തന്നെ വിഷയം അന്വേഷിക്കാൻ പോലീസുകാരെ സ്‌കൂളിലേക്ക് അയച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അവിടെ അവർ ചീഞ്ഞ പച്ചക്കറികളും, കേടായ എണ്ണയും, പ്രാണികളുള്ള അരിയും കണ്ടെത്തിയിരുന്നു.