ആവശ്യമെങ്കിൽ ലൗ ജിഹാദിനെതിരെ സംസ്ഥാനത്ത് പുതിയ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ഡൽഹിയിൽ ശ്രദ്ധ വാക്കറിനെ കാമുകൻ അഫ്‌താബ് പൂനാവാല ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ഉദ്ധരിച്ചാണ് ചൗഹാന്റെ പ്രഖ്യാപനം. ഗോത്രവർഗ നേതാവ് താന്തിയ ഭിലിന്റെ രക്തസാക്ഷിത്വ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കവെയാണ്  ഇക്കാര്യം പറഞ്ഞത്. 

“പെൺമക്കളെ കബളിപ്പിച്ച് അവരെ 35 കഷണങ്ങളാക്കാൻ ഭരണകൂടം ആരെയും അനുവദിക്കില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഭൂമി തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആദിവാസി യുവതികളെ വിവാഹം കഴിക്കുന്ന സംഭവങ്ങൾ തടയാൻ ലൗ ജിഹാദിനെതിരായ നിയമം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

“ഇത് പ്രണയമല്ല. പ്രണയത്തിന്റെ പേരിലുള്ള ജിഹാദാണിത്. ലൗ ജിഹാദ് എന്ന ഈ കളി മധ്യപ്രദേശിന്റെ മണ്ണിൽ ഒരു കാരണവശാലും ഞാൻ അനുവദിക്കില്ല” മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമിതി രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു.