ദോഹ: ഒരേയൊരു മനുഷ്യൻ…ലയണൽ ആന്ദ്രെസ് മെസ്സി….പതിവുകളൊന്നും തെറ്റിക്കാതെ ലുസെയ്ൽ സ്റ്റേഡിയത്തിൽ ആർത്തലച്ചെത്തിയ മെക്സിക്കൻ തിരമാലകൾക്ക് മുകളിൽ അയാൾ രക്ഷകനായി അവതരിച്ചു. പിന്നെയെല്ലാം ചരിത്രം. സ്വപ്നങ്ങൾ ചിതറിക്കിടന്ന അതേ ലുസെയ്ൽ സ്റ്റേഡിയത്തിൽ അർജന്റീന ഇതാ ഉയിർത്തെഴുന്നേറ്റിരിക്കുന്നു. ഉറച്ചുനിന്ന മെക്സിക്കൻ പ്രതിരോധക്കോട്ടയെ രണ്ടു തവണ ഭേദിച്ച് മെസ്സിയും സംഘവും നോക്കൗട്ട് സാധ്യതകൾ സജീവമാക്കി.

തപ്പിതടഞ്ഞും ആശങ്ക ഉണർത്തിയും തുടങ്ങിയ മത്സരത്തിന്റെ 64-ാം മിനിറ്റിൽ മെസ്സി നേടിയ ട്രേഡ് മാർക്ക് ഗോളിൽ ആയിരുന്നു തുടക്കം. ഈ ലോകകപ്പിലെ മെസ്സിയുടെ രണ്ടാം ഗോൾ. 87-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് തീതുപ്പുന്നൊരു അംഗുലർ ഷോട്ടിലൂടെ വിജയം അരക്കിട്ടുറപ്പിച്ച് വല കുലുക്കി. സൗദി, അർജന്റീനയ്ക്ക് എതിരെ നേടിയ രണ്ടാം ഗോളിന്റെ കാർബൺ പതിപ്പ് പോലെ ആയിരുന്നു ബോക്സിന്റെ ഇടതു മൂലയിൽ നിന്നുള്ള എൻസോയുടെ അളന്നു മുറിച്ച വോളി. ഗോളി ഒച്ചോവയുടെ പറക്കും കൈകൾക്ക് എത്തിപ്പിടിക്കാൻ ആവുന്നതിലും അപ്പുറത്ത്. പറന്നു ചെന്ന് വലയിൽ. പുറത്താകാത്തിരിക്കാൻ ജയം അനിവാര്യം ആയിരുന്ന അർജന്റീനയ്ക്ക് ഇപ്പൊൾ പോളണ്ടിന് പിറകിൽ സൗദിക്കൊപ്പം മൂന്ന് പോയന്റായി.