തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ മാറ്റാൻ സർക്കാർ ഒരുങ്ങുന്നു. നിയമസഭാ സമ്മേളനം നിശ്ചയിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ഇതിനായി ഓർഡിനൻസ് ഇറക്കാനാണ് ആലോചന. ബുധനാഴ്‌ചത്തെ മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസ് പരിഗണിക്കുമോയെന്ന കാര്യം വ്യക്തമല്ല. ചാൻസലർ പദവിയിൽനിന്ന്‌ ഗവർണറെ നീക്കുന്നതിനെക്കുറിച്ച് സർക്കാർ നിയമ വിദഗ്‌ധരുമായി കൂടിയാലോചന നടത്തിയിരുന്നു.

ഒമ്പത് സർവകലാശാലകളിലെ വിസിമാരോട് രാജിവെക്കാൻ നിർദേശിച്ച ഗവർണറുടെ നിലപാട് സർക്കാർ തീരുമാനത്തിന് ആക്കം കൂട്ടി. നേരത്തെ ഗവർണർക്ക് ചാൻസലർ പദവി നൽകേണ്ടതില്ലെന്നും ഓരോ സർവകലാശാലക്കും പ്രത്യേകം ചാൻസലർ വേണമെന്നും ഉന്നതവിദ്യാഭ്യാസ പരിഷ്‌കാരത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി മേനോൻ കമ്മീഷനും നിർദ്ദേശിച്ചിരുന്നു.

യുജിസി മാനദണ്ഡത്തിൽ ചാൻസലർ പദവി സംബന്ധിച്ചു വ്യവസ്ഥകളൊന്നുമില്ല. ഓരോ സർവകലാശാലയുടെയും പ്രത്യേക നിയമമനുസരിച്ചാണ് ഗവർണറെ ചാൻസലറായി നിയമിച്ചിട്ടുള്ളത്. ഗവർണർക്കുള്ള ചാൻസലർ പദവി നിയമസഭ നൽകിയ അധികാരമാണെന്ന് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നു നീക്കുന്നതിൽ ഭരണഘടനാ പ്രശ്‌നങ്ങളില്ലെന്ന് സർക്കാർ ആവർത്തിക്കുന്നു.