യുക്രെയ്‌ന് നേരെ ഇനി ഭീകരമായ മിസൈൽ ആക്രമണം നടത്തില്ലെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ക്രിമിയൻ പാലത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി റഷ്യ യുക്രെയ്നെതിരെ ആക്രമണം ശക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് പുടിന്റെ പ്രതികരണം. യുക്രെയ്‌ന് നേരെ ശക്തമായ ആക്രമണങ്ങൾ ഇപ്പോൾ ആസൂത്രണം ചെയ്യുന്നില്ലെന്നും  പാശ്ചാത്യ അനുകൂല രാജ്യത്തെ ‘നശിപ്പിക്കുക’ അല്ല ക്രെംലിൻ ലക്ഷ്യമെന്നും റഷ്യൻ പ്രസിഡന്റ് പറഞ്ഞു.

തിങ്കളാഴ്ച റഷ്യ അതിന്റെ അയൽരാജ്യത്തിന് നേരെ ആക്രമണം ശക്തമാക്കിയതിനാൽ നിരവധി യുക്രേനിയൻ നഗരങ്ങൾ കത്തിയമർന്നിരുന്നു.  ആക്രമണത്തിൽ രാജ്യത്തെ നിരവധി പൗരന്മാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നിരവധി പ്രദേശങ്ങൾ ഇപ്പോഴും ഇരുട്ടിലാണ്. റഷ്യയുടെ നടപടിയെ ലോക നേതാക്കൾ അപലപിച്ചിരുന്നു. റഷ്യ ജനങ്ങളെ ലക്ഷ്യമിടുന്നത് യുദ്ധക്കുറ്റത്തിന് തുല്യമാണെന്ന് യൂറോപ്യൻ യൂണിയൻ പറഞ്ഞു.

റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിൽ യുക്രെയ്ൻ സ്‌ഫോടനം നടത്തിയിരുന്നു. ഒക്ടോബർ 8 നായിരുന്നു ഇത്. യുക്രെയ്ൻ ആക്രമണത്തിന് പ്രതികാരമായി റഷ്യ തിങ്കളാഴ്ച മിസൈലുകൾ വർഷിച്ചികുന്നു. ഇത്തരത്തിലുള്ള വ്യാപകമായ ആക്രമണങ്ങൾ യുക്രെയ്നെതിരെ ആവശ്യമില്ലെന്നാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.