തിരുവനന്തപുരം/ കോട്ടയം: പിരപ്പന്‍കോട് ഇന്‍റര്‍നാഷണല്‍ സ്വിമ്മിംഗ് പൂളിനു സമീപത്തെ റബര്‍ തോട്ടത്തില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

കോട്ടയം കൊല്ലാട് സ്വദേശി ജയിംസ് വര്‍ഗീസാണ് മരിച്ചത്. മൃതദേഹത്തിനു രണ്ട് ദിവസം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ വാഹനം വെമ്പായം വെഞ്ഞാറമൂട് എംസി റോഡിനു സമീപത്ത് കണ്ടെത്തി. ദിവസങ്ങൾക്കു മുന്പാണ് ജ‍യിംസിനെ കോട്ടയത്തുനിന്നു കാണാതായത്.

മകനെ കാണാനില്ലെന്നു കഴിഞ്ഞ ദിവസം ജയിംസിന്‍റെ പിതാവ് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. ഈസ്റ്റ് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ യുവാവിന്‍റെ മൃതദേഹം നാട്ടുകാർ റബർ തോട്ടത്തിൽ കണ്ടെത്തിയത്. പോലീസ് നടത്തിയ പരിശോധനയിലാണ് മരിച്ചതു ജയിംസ് ആണെന്നു തിരിച്ചറിഞ്ഞത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് റബർ തോട്ടത്തിൽ എത്തിയതെന്നാണ് പോലീസിന്‍റെ നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് എംസി റോഡരികിൽ കാർ നിർത്തിയ ശേഷം റബർ തോട്ടത്തിലേക്കു നടന്നുപോകുന്ന സിസി ടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനരികിൽനിന്നു യുവാവിന്‍റെ മൊബൈൽ ഫോണും കണ്ടുകിട്ടി.