പാലക്കാട്: അട്ടപ്പാടി മധു കേസിൽ വിചാരണയ്ക്കിടെ കോടതിയെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലെന്ന് ഇരുപത്തിയൊമ്പതാം സാക്ഷി സുനിൽ കുമാർ. കോടതിയിൽ ആദ്യ ദിവസം ദൃശ്യങ്ങൾ കാണിച്ചപ്പോൾ വ്യക്തമായില്ല. അതുകൊണ്ടാണ് ഒന്നും കാണുന്നില്ലെന്നു പറഞ്ഞതെന്നും സുനിൽകുമാർ മണ്ണാർക്കാട് എസ്സി-എസ്ടി കോടതിയിൽ പറഞ്ഞു.
കോടതി നിർദേശപ്രകാരം, കാഴ്ചശക്തി പരിശോധിച്ചപ്പോൾ പാലിക്കേണ്ട മാനദണ്ഡം ഒന്നും പാലിച്ചില്ല. ഈ സാഹചര്യത്തിൽ ഡോക്ടറെ വിസ്തരിക്കാൻ അവസരം നൽകണമെന്നും സുനിൽകുമാറിനു വേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു.
കോടതിയിൽ കാണിച്ച ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും സുനിൽ കുമാർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സെപ്റ്റംബർ 29ന് കോടതി വിധി പറയും.
മധുവിനെ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ ഒന്നും കാണുന്നില്ലെന്ന് സുനിൽ കുമാർ പറഞ്ഞിരുന്നു. തുടർന്ന് കോടതി സാക്ഷിയുടെ കാഴ്ച ശക്തി പരിശോധിക്കാൻ നിർദേശിച്ചിരുന്നു.