കാബൂൾ: തങ്ങളുടെ രാജ്യത്തെ ജയിലിൽ തടവിൽ പാർപ്പിച്ചിരുന്ന സുപ്രധാന തടവുകാരെ പരസ്പരം കൈമാറി യു.എസും അഫ്ഗാനും. യു.എസ് നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനെ അഫ്ഗാൻ കൈമാറിയപ്പോൾ 17 വർഷമായി അമേരിക്കയുടെ തടവിലായിരുന്ന താലിബാൻ പ്രവർത്തകനെയാണ് അവർ മോചിപ്പിച്ചത്. ഏറെനാൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഇരു രാജ്യങ്ങളും ഇത്തരമൊരു തീരുമാനമെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

രണ്ട് വർഷത്തിലേറെയായി തടവിലാക്കപ്പെട്ട മാർക് ഫ്രെറിച്ച്സിനെ അഫ്ഗാൻ അമേരിക്കയ്ക്ക് കൈമാറിയതിന്റെ പകരമായി ഹാജി ബഷർ നൂർസായ് എന്ന താലിബാൻ പ്രവർത്തകനെ ഇന്ന് കാബൂൾ എയർപോർട്ടിൽ അവർ ഞങ്ങൾക്ക് കൈമാറി- അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖി മാധ്യമങ്ങളോടു പറഞ്ഞു.

ഹെറോയിൻ കടത്തുകേസുമായി ബന്ധപ്പെട്ടാണ് 17 വർഷം മുമ്പ് ഹാജി ബഷർ യു.എസിന്റെ തടവിലാകുന്നത്. 2020ൽ മാർക് ഫ്രെറിച്ച്സിനെ അഫ്ഗാൻ തട്ടിക്കൊണ്ടുപോവുകയായിരുന്നു. തട്ടിക്കൊണ്ടുപോകുമ്പോൾ യു.എസ് നേവി ഉദ്യോഗസ്ഥാനായിരുന്ന മാർക് ഫ്രെറിച്ച്സ് അഫ്ഗാനിസ്ഥാനിൽ നിർമാണ പദ്ധതികളിൽ സിവിൽ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, നൂർസായിക്ക് താലിബാനിൽ ഔദ്യോഗിക സ്ഥാനമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ 1990കളിൽ പ്രസ്ഥാനം ഉയർന്നുവന്നപ്പോൾ ആയുധങ്ങൾ ഉൾപ്പെടെ കൈമാറി ശക്തമായ പിന്തുണ നൽകിയെന്നും സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് തിങ്കളാഴ്ച എ.എഫ്‌.പിയോട് പറഞ്ഞു.