കൊച്ചി: കര്‍ഷകരെ ഏറെ ആശങ്കപ്പെടുത്തുന്ന ബഫര്‍സോണ്‍ വിഷയവും തീരദേശവാസികളുടെ പ്രതിസന്ധികളും പരിഹരിക്കാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ കൂടുതല്‍ നടപടി സ്വീകരിക്കണമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോമലബാര്‍ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കര്‍ഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ സമയോചിതമായ ഇടപെടലുകള്‍ നടത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു കുറ്റകരമായ അനാസ്ഥയാണു ഉണ്ടാകുന്നതെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി.
ദേവസഹായം പിള്ളയുടെ വിശുദ്ധ പദവി പ്രഖ്യാപനവും സിസ്റ്റര്‍ മരിയ സെലിന് കണ്ണനായിക്കലിന്റെ ധന്യ പദവി പ്രഖ്യാപനവും ഭാരതസഭയ്ക്ക് ദൈവം നല്കിയ അനുഗ്രഹങ്ങളാണ്. ജൂബിലിയുടെയും നവതിയുടെയും നിറവിലായിരിക്കുന്ന മെത്രാന്മാരെ മേജര്‍ ആര്‍ച്ച്ബിഷപ് അഭിനന്ദനങ്ങള്‍ അറിയിച്ചു.
51 സീറോമലബാര്‍ ബിഷപ്പുമാര്‍ പങ്കെടുക്കുന്ന സിനഡ് സമ്മേളനം ഹൊസൂര്‍ രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപറമ്പില്‍ നല്കിയ ധ്യാനചിന്തകളോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു. ഉച്ചകഴിഞ്ഞ് 2.30ന് മേജര്‍ ആര്‍ച്ച്ബിഷപ് സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഭാരതത്തിന്റെ അപ്പസ്തോലനും വിശ്വാസത്തില്‍ പിതാവുമായ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950ാം വാര്‍ഷികത്തിന്റെ ഭാഗമായി രൂപതകളിലും വിവിധ സ്ഥലങ്ങളിലുമായി നടത്തപ്പെട്ട, പ്രത്യേകിച്ച് പാലയൂരും കൊടുങ്ങല്ലൂരും നടന്ന ആഘോഷങ്ങളെ മേജര്‍ ആര്‍ച്ച്ബിഷപ് ശ്ലാഘിച്ചു. സഭാതലത്തിലുള്ള മാര്‍തോമാശ്ലീഹായുടെ 1950ാം രക്തസാക്ഷിത്വ അനുസ്മരണം ജൂലൈ മൂന്നിന് “സീറോമലബാര്‍ സഭാദിന’ത്തില്‍ ആചരിച്ചതിനെക്കുറിച്ചും കര്‍ദിനാള്‍ അനുസ്മരിച്ചു.
വൈദികപരിശീലനത്തിന്റെ പാഠ്യപദ്ധതികള്‍ പുനരാവിഷ്കരിക്കുന്നതിനെക്കുറിച്ചും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചിരിക്കുന്ന “സിനഡാലിറ്റി’യെക്കുറിച്ചുള്ള മെത്രാന്മാരുടെ 16ാമത് സാധാരണ സിനഡിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും. “ആത്മാവിനോട് തുറവിയുള്ളവരായിരിക്കാം; കപ്പലിനെ കാറ്റ് മുമ്പോട്ട് കുതിക്കാന്‍ സഹായിക്കുന്നതുപോലെ അവിടുന്ന് നമ്മെ മുമ്പോട്ട് നയിക്കും’ എന്ന ഫ്രാന്‍സിസ് പാപ്പായുടെ ചിന്ത സിനഡിനെ വഴിനടത്തുമെന്ന് കര്‍ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു. രണ്ടാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന സിനഡിൽ മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.