തൃക്കരിപ്പൂർ: ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം തൃക്കരിപ്പൂർ സ്വദേശി ഹമീദിന്. 
കൊതുമ്പ് വഞ്ചിയിൽ മീൻ പിടിച്ച് ഉപജീവനം നടത്തുന്ന ഹമീദിന് 80 ലക്ഷം രൂപയാണ് കാരുണ്യയിലൂടെ സ്വന്തമായത്. 
അപ്രതീക്ഷിതമായി ലഭിച്ച ഭാഗ്യത്തിന്‍റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് ഈ ഭാഗ്യവാന്‍ ഇപ്പോള്‍. കെ. വി 119892 എന്ന നമ്പർ ടിക്കറ്റിനാണ് സമ്മാനം.  

വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറം സ്വദേശിയാണ് കെ. സി ഹമീദ്. വെള്ളിയാഴ്ച വൈകിട്ട് പുലിമുട്ട് പരിസരത്ത് ലോട്ടറി വിൽപനക്കെത്തിയ കൃഷ്ണനിൽ നിന്നാണ് ഹമീദ് 7 ടിക്കറ്റുകൾ വാങ്ങിയത്. അതിലൊന്നിനാണ് 80 ലക്ഷം കൈവന്നത്. തന്‍റെ ദുരിതങ്ങളില്‍ നിന്നും കരകയറാന്‍ ലഭിച്ച സമ്മാനമാണിതെന്ന് ഹമീദ് പറയുന്നു. 

നാല് മക്കൾ അടങ്ങിയ കുടുംബമാണ് ഹമീദിന്റേത്. ഒരു മകൻ ഭിന്നശേഷിക്കാരനാണ്. മകന്റെ ചികിത്സക്കും വീട് നിർമിച്ചതിലുള്ള കടവും അലട്ടുന്നതിനിടെയാണ് ഹമീദിനെ ഭാഗ്യം തുണയ്ക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റ് പടന്നക്കടപ്പുറം സർവീസ് സഹകരണ ബാങ്കിനു കൈമാറി.

അതേസമയം, ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ വില്‍പ്പന മികച്ച രീതിയില്‍ മുന്നേറുകയാണ്. വില്‍പ്പന ആരംഭിച്ച് ഒരുവാരം പിന്നിട്ടപ്പോള്‍ തന്നെ പത്ത് ലക്ഷത്തോളം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിരുന്നു. കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയാണ് ഒന്നാം സമ്മാനം.  സമ്മാനത്തുക വര്‍ദ്ധിച്ചതോടൊപ്പം തന്നെ ടിക്കറ്റ് വിലയിലും വ്യത്യാസമുണ്ട്. 500 രൂപയാണ് ഓണം ബമ്പര്‍ ടിക്കറ്റ് വില.

നറുക്കെടുപ്പ് സെപ്തംബർ 18ന് നടക്കും. ആകെ 126 കോടി രൂപയുടെ സമ്മാനമാണ് ഇത്തവണ തിരുവോണം ബമ്പറിന് ഉണ്ടാകുക. 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക.  ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. കഴിഞ്ഞ മൂന്ന് വര്‍ഷം 12 കോടിയായിരുന്നു തിരുവോണം ബമ്പറിന്‍റെ സമ്മാനത്തുക.  300 രൂപയായിരുന്നു ടിക്കറ്റ് വില. അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും കഴിഞ്ഞ വര്‍ഷം വിറ്റഴിഞ്ഞിരുന്നു.