വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്ക് നഗരത്തിലെ ജെനിനിൽ സൈനിക നടപടിക്കിടെ മാദ്ധ്യമപ്രവർത്തക ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. അൾജസീറയിലെ മാദ്ധ്യമപ്രവർത്തകയായ ഷിറീൻ അബു അക്ലേയാണ് കൊല്ലപ്പെട്ടത്. ലസ്തീനിയൻ മാദ്ധ്യമപ്രവർത്തകയാണ് ഷിറീൻ. തലയ്‌ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ജെനിനിയിൽ ഇസ്രയേലിന്റെ റെയ്ഡുകൾ പകർത്തുന്നതിനിടെ സൈന്യത്തിന്റെ വെടിയേൽക്കുകയായിരുന്നു. മറ്റൊരു മാദ്ധ്യമപ്രവർത്തകനായ അലി സമൗദിക്കും വെടിയേറ്റിട്ടുണ്ട്. ഇയാളുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പരിശോധനയ്‌ക്കിടെ പലസ്തീനിയൻ പൗരന്മാർ ഇസ്രയേൽ സൈന്യത്തിന് നേരെ വെടിയുതിർത്തിരുന്നു. യാതൊരു പ്രകോപനവും കൂടാതെ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നാലെ നടത്തിയ തിരിച്ചടിയിലാണ് മാദ്ധ്യമ പ്രവർത്തക കൊല്ലപ്പെടുന്നത്.

ജെനിനിൽ പരിശോധ നടത്തുന്നതിനിടെ കനത്ത വെടിവെപ്പും സ്‌ഫോടക വസ്തുക്കളും ഉപയോഗിച്ച് ആക്രമണം ഉണ്ടായി. ഇതിനെ പ്രിതരോധിക്കുന്നതിനിടെയാണ് മാദ്ധ്യമപ്രവർത്തകയ്‌ക്ക് വെടിയേറ്റതെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും ഇസ്രയേൽ അധികൃതർ കൂട്ടിച്ചേർത്തു. സംഭവത്തിൽ പലസ്തീൻ അംബാസഡർ ഹുസാം സോംലോട്ട് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.