വാഷിംഗ്ടൺ: താലിബാന് അന്ത്യശാസനവുമായി അമേരിക്ക. സ്ത്രീകളുടേയും പെൺകുട്ടികളുടേയും സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ വീണ്ടും തിരികെ കൊണ്ടുവന്ന താലിബാന്റെ നീക്കമാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്. ഹിജാബ് നിർബന്ധമാക്കാൻ താലിബാൻ എടുത്ത തീരുമാനം എത്രയും പെട്ടന്ന് പിൻവലിക്കണം. മതമൗലികവാദത്തിനെതിരെ ശക്തമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നുമാണ് മുന്നറിയിപ്പ്. അമേരിക്കൻ വിദേശകാര്യവകുപ്പ് വക്താവ് നെഡ് പ്രൈസാണ് ഭരണകൂടത്തിനായി പ്രസ്താവന നടത്തിയത്.

താലിബാന് മേൽ സമ്മർദ്ദം ശക്തമാക്കാനാണ് തീരുമാനം. അഫ്ഗാനിലെ വനിതകളുടേയും പെൺകുട്ടികളുടേയും എല്ലാ മനുഷ്യാവകാശങ്ങളും താലിബാൻ നിഷേധിക്കുകയാണ്. ഹിജാബ് പോലുള്ള മതപരമായ വിലക്കുകൾ സ്ത്രീകളുടെ സമ്പൂർണ്ണ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നുവെന്നും പ്രൈസ് പറഞ്ഞു.

മുന്നേ താലിബാൻ അഫ്ഗാനിൽ ഭരണമേറ്റെടുത്ത ഉടനെ സ്ത്രീകൾ ജോലിക്ക് പോകുന്നതും പുറത്തുപോകുന്നതുമാണ് വിലക്കിയത്. പുറത്ത് പോകുന്ന സ്ത്രീകൾ ശരീരവും മുഖവും മറയ്‌ക്കണമെന്നും ആൺതുണ നിർബന്ധമായി വേണമെന്നും താലിബാൻ പ്രഖ്യാപിച്ചിരുന്നു. താലിബാന്റെ ഇസ്ലാമിക മതമൗലിക നിയമം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തേയും പൂർണ്ണമായും ഇല്ലാതാക്കി. വിദേശത്തുനിന്നും സഹായം വേണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന താലിബാനെതിരെ ലോകരാഷ്‌ട്രങ്ങൾ ഭീകരതയും മനുഷ്യാവകാശ ലംഘനങ്ങളുമാണ് ആരോപിക്കുന്നത്.