ശ്രീകാന്ത് വെട്ടിയാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ. പരാതി വ്യാജമാണെന്നും പരാതിക്കാരിക്ക് ഗൂഢ ലക്ഷ്യമെന്നും ജാമ്യാപേക്ഷയിൽ ശ്രീകാന്ത് ആരോപിക്കുന്നു. പരാതിക്കാരി സുഹൃത്തായിരുന്നുവെന്നും തന്നോട് സൗഹൃദം സ്ഥാപിച്ചത് ഗൂഢ ലക്ഷ്യത്തോടെെയാണെന്നും ശ്രീകാന്ത് വെട്ടിയാർ അവകാശപ്പെടുന്നു.

യൂട്യൂബ് വ്ളോഗിങ്ങിലൂടെയും ട്രോൾ വീഡിയോകളിലൂടെയും പ്രശസ്തനായ ശ്രീകാന്ത് വെട്ടിയാറിനെതിരെ ലൈംഗിക ആരോപണം ഉയർന്നത് അടുത്തിടെയാണ്. വിമൻ എഗേൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് ശ്രീകാന്തിനെതിരെ ബലാത്സംഗ ആരോപണം ആദ്യം ഉന്നയിച്ചിരുന്നത്. എന്നാൽ വീണ്ടും അതേ പേജിലൂടെ മറ്റൊരാൾ കൂടി ശ്രീകാന്തിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ശ്രീകാന്ത് വെട്ടിയാർ പ്രണയം നടിച്ച് പല ആവശ്യങ്ങൾക്കായി ഉപയോഗിച്ചവരിൽ ഒരാൾ എന്നു പറഞ്ഞാണ് നീണ്ട കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വീട്ടിലെ പ്രാരാബ്ധങ്ങൾ പറഞ്ഞും അമ്മയ്ക്ക് ‘ഭ്രാന്ത് ‘(അയാൾ ഉപയോഗിച്ച വാക്ക് ) ആണെന്നു പറഞ്ഞുമൊക്കെയാണ് ശ്രീകാന്ത് വെട്ടിയാർ അനുകമ്പ നേടാൻ തുടങ്ങിയതെന്ന് കുറിപ്പിൽ പറയുന്നു. സാമ്പത്തിക ചൂഷണത്തിനു പുറമെ മാനസിക വൈകാരിക ഉപദ്രവങ്ങൾ നേരിട്ടെന്നും യുവതി ആരോപിക്കുന്നു. കൊല്ലം സ്വദേശിനിയായ യുവതിയുടെ പേരിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസ് രജിസ്റ്റ് ചെയ്തിരിക്കുന്നത്.