സംസ്ഥാനത്ത് കൊവിഡ് (covid) അവലോകന യോ​ഗം (review meeting) ഇന്ന് ചേരും. നിലവിലെ നിയന്ത്രണങ്ങൾ തുടർന്നാൽ മതിയോ, കൂടുതൽ സിഎഫ്എൽടിസികൾ തുറക്കേണ്ടതുണ്ടോ, കൊവിഡ് ബ്രി​ഗേഡ് നിയമനം വേ​ഗത്തിലാക്കുന്നതടക്കം കാര്യങ്ങൾ യോ​ഗം ചർച്ച ചെയ്യും. ജില്ലകളിലെ വ്യാപനത്തോത് കണക്കിലെടുത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ജില്ല ഭരണകൂടങ്ങൾക്ക് നൽകിയിട്ടുണ്ട്.

കേരള‌ത്തിൽ തുടർച്ചയായ നാലാം ദിവസവും 40000ന് മുകളിലാണ് കൊവിഡ് രോ​ഗികൾ. സർക്കാർ ആശുപത്രികളിലെ ഒപി സമയം അടക്കം ക്രമീകരിച്ച് കൂടുതൽ ഡോക്ടർമാരെ കൊവിഡ് ചികിൽ‌സക്കായി നിയോ​ഗിച്ചിട്ടുണ്ട്. ജനുവരി 16 മുതല്‍ 22 വരെയുള്ള കാലയളവില്‍, ശരാശരി 1,72,290 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 0.6 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 0.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്.

ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1,55,536 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 191 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 199%, 91%, 118%, 58%, 26% 101% വര്‍ധിച്ചിട്ടുണ്ട്.