പ്രധാന നഗരങ്ങളിൽ കൊവിഡ് (covid) രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു. ദില്ലിയിൽ ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് കേസുകൾ പതിനായിരത്തിന് താഴെയെത്തി. മുംബൈയിലും കൊൽക്കത്തയിലും മൂവായിരത്തിൽ കുറവാണ് രോഗികൾ. കർണാടകയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്തെ രോഗവ്യാപന തോത് കാണിക്കുന്ന ആർ നോട്ട് ജനുവരി ആദ്യ ആഴ്ച്ചയേക്കാൾ കുറഞ്ഞതായി മദ്രാസ് ഐഐടി (madras iit) നടത്തിയ പഠനത്തിൽ കണ്ടെത്തി. മദ്രാസ് ഐഐടിയുടെ പഠന പ്രകാരം 2.2 ആയിരുന്ന ആർ നോട്ട് 1.57 ആയാണ് കുറഞ്ഞത്. ഈ നിരക്ക് ഒന്നിന് താഴെ എത്തിയാൽ വ്യാപനം കുറഞ്ഞെന്ന് കണക്കാക്കും.

ദില്ലിയിൽ 0.98, മുംബൈയിൽ 0.67, ചെന്നൈയിൽ 1.2, കൊൽക്കത്തിയിൽ 0.56 എന്നിങ്ങനെയാണ് ആർ വാല്യു. വരുന്ന രണ്ടാഴ്ചയ്ക്കകം കൊവി‌ഡ് വ്യാപനം പാരമ്യത്തിലെത്തുമെന്നാണ് പഠന റിപ്പോർട്ട് പറയുന്നത്. അതിനുശേഷം വ്യാപനം കുറഞ്ഞേക്കുമെന്നും റിപ്പോർട്ട് പറയുന്നു.

മഹാരാഷ്ട്രയിൽ ഇന്നു മുതൽ സ്കൂളുകൾ തുറക്കുകയാണ്. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഓഫ്‌ലൈൻ പഠനം തുടങ്ങും.സ്കൂൾ തുറക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടങ്ങൾക്ക് അന്തിമ തീരുമാനം എടുക്കാൻ അനുവാദമുണ്ട്. മുംബൈ, താനെ, നാസിക് ജൽഗാവ്, നന്ദുബാർ
എന്നിവിടങ്ങളിലൊക്കെ ഇന്നുതന്നെ ക്ലാസ് തുടങ്ങും. എന്നാൽ കൊവിഡ് വ്യാപനം കൂടിയ പൂനെയിലും അഹമ്മദ് നഗറിലും സ്കൂൾ തുറക്കുന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.