തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ ഫലമായി കേരളത്തില്‍ പരക്കെ മഴ. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധത്തിന് പോകുന്നതിന് വിലക്കുണ്ട്.

അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗുലാബ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മഴക്കൊപ്പം 41 മുതല്‍ 61 കിലോമീറ്റര്‍ വരെ വേേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • സെപ്റ്റംബര്‍ 27: ഇടുക്കി, എറണാകുളം, തൃശൂര്‍

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • സെപ്റ്റംബര്‍ 27: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്.
  • സെപ്റ്റംബര്‍ 28: കണ്ണൂര്‍, കാസര്‍ഗോഡ്.

മഴ ശക്തായതോടെ പത്തനംതിട്ട ജില്ലയിലെ മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 50 സെന്‍റീമീറ്റര്‍ വീതം ഉയര്‍ത്തി. പമ്ബയില്‍ രണ്ടുമീറ്റര്‍ വരെ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്. പമ്ബയാറിന്റെ തീരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മലയോര മേഖലകളിലേക്ക് യാത്ര പാടില്ലെന്നും നിര്‍ദേശമുണ്ട്.

ഇന്നലെ രാത്രിയോടെയാണ് ഗുലാബ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറില്‍ 75 മുതല്‍ 85 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ഒഡിഷയുടെ തെക്കന്‍ മേഖലയിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും കനത്ത മഴ തുടരുകയാണ്. ഇരു സംസ്ഥാനങ്ങളിലും അപകട സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.