കോടതിയില്‍ കീഴടങ്ങാനെത്തിയ ആലപ്പുഴയിലെ വ്യാജ അഭിഭാഷക നാടകീയമായി മുങ്ങി. കുട്ടനാട് രാമങ്കരി സ്വദേശിനി സെസി സേവ്യറാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് യുവതി വീണ്ടും മുങ്ങിയത്.

ദിവസങ്ങളായി ഒളിവിലായിരുന്ന വ്യാജ അഭിഭാഷക ഇന്ന് ഉച്ചയോടെയാണ് ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരായത്. ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോടതിയിലെത്തിയത്. എന്നാല്‍ പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

വഞ്ചന, ആള്‍മാറാട്ടം തുടങ്ങിയ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ നിലപാടെടുത്തു. ഇതോടെ പൊലീസിന്റെ കണ്ണ് വെട്ടിച്ച് യുവതി വീണ്ടും മുങ്ങി. ബാര്‍ അസോസിയേഷന്‍, തട്ടിപ്പ് കണ്ടെത്തിയതിനെ പിന്നാലെ ഒളിവില്‍ പോയ സെസിയുടെ നീക്കങ്ങളെല്ലാം അത്യന്തം നാടകീയമായിരുന്നു. പ്രതി സംസ്ഥാനം വിട്ടെന്ന പ്രചരണത്തിനിടെയാണ് പൊലീസിനെ വെട്ടിച്ച് യുവതി കോടതിയിലെത്തി മടങ്ങിയത്. നിയമ ബിരുദമില്ലാതെ വ്യാജ വിവരങ്ങള്‍ നല്‍കിയാണ് പ്രതി അഭിഭാഷകയായി പ്രാക്ടീസ് ചെയ്തത്.

നേരത്തെ പ്രതിക്കായുള്ള തെരച്ചിലിലായിരുന്നു പൊലീസ്. ഇവര്‍ ഡല്‍ഹിയിലാണെന്നും വിവരമുണ്ടായിരുന്നു. ഡല്‍ഹിയില്‍ ആണെന്നായിരുന്നു സൂചന.