ജനീവ: കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളില്‍ കൂടിയേക്കുമെന്ന് ലോകാരോഗ്യ സംഘടന. ഡെല്‍റ്റ വകഭേദം മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്ര വ്യാപനശേഷിയുള്ളതാണെന്നും യു.എന്‍.ഹെല്‍ത്ത് ഏജന്‍സി പതിവാര എപ്പിഡമോളജിക്കല്‍ അപ്‌ഡേറ്റിലും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിലവില്‍ 124 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്.
കോവിഡിന്റെ ഏറ്റവും അപകടക്കാരിയായ വകഭേദമാണ് ഡെല്‍റ്റ. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിക്കുന്നത്. കോവിഡിന്റെ ആല്‍ഫ, ബീറ്റാ, ഗാമാ വകഭേങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. ആല്‍ഫ ആദ്യം സ്ഥിരീകരിച്ചത് ബ്രിട്ടനിലാണ്. ബീറ്റാ സൗത്ത് ആഫ്രിക്കയിലും ഗാമാ ബ്രസീലിലുമാണ് ആദ്യം സ്ഥിരീകരിക്കുന്നത്.
നിലവില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കാണുന്ന വൈറസ് വകഭേദത്തില്‍ ഭൂരിഭാഗവും ഡെല്‍റ്റയാണ്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്മാര്‍ക്ക്, ഇന്ത്യ, ഇസ്രയേല്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്.
ജൂലൈ 18 വരെയുള്ള ആഴ്ചയില്‍ 3.4 മില്ല്യണ്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. ഇത് മുന്‍പത്തെ ആഴ്ചയിലെക്കാള്‍ 12 ശതമാനം കൂടുതലാണ്. കൂടുതല്‍ വകഭേദങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളിലുള്ള അയവ്, കൂടിച്ചേരലുകള്‍, വാക്‌സിന്‍ സ്വീകരിക്കാത്ത ആളുകളുടെ എണ്ണം എന്നിവ കോവിഡ് വ്യാപിക്കാനുള്ള കാരണങ്ങളായി ഡബ്ല്യു.എച്ച്.ഒ വിലയിരിത്തുന്നു. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഇന്തോനേഷ്യ, ബ്രിട്ടന്‍, ബ്രസീല്‍ എന്നി രാജ്യങ്ങളിലാണ്.