ഹൂസ്റ്റൺ ∙ നോർത്ത് ഹൂസ്റ്റൺ 9000 ബണ്ണി റൺ ഡ്രൈവിൽ പരസ്യമായി മൂത്രമൊഴിച്ചതിന് 20 വയസ്സുള്ള ലെസ്റ്റർ യുനെറ്റസുമായി നാട്ടുകാർ വാക്കുതർക്കത്തിലേർപ്പെടുകയും ഒടുവിൽ ഇയാളെ വെടിവച്ചു കൊല്ലുകയും ചെയ്തു.

മയക്കുമരുന്നു വാങ്ങാൻ എത്തിയതായിരുന്നു ലെസ്റ്റർ. പിന്നീട് ഇയാൾ റോഡിൽ നിന്നു മൂത്രം ഒഴിച്ചു. ഇതു കണ്ട അടുത്ത വീടുകളിൽ താമസിച്ചിരുന്നവർ യുവാവുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇവരിൽ രണ്ടു പേരെയാണു പോലീസ് തിരയുന്നത്. ഇതിൽ ഒരാൾ പൊലീസിനോട് സഹകരിക്കന്നുണ്ടെന്നും കൃത്യം നടത്തിയതിൽ തന്റെ പങ്കിനെ കുറിച്ചു വെളിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച രാത്രി പത്തരയോടെയാണു സംഭവം സംബന്ധിച്ചു പൊലീസിനു വിവരം ലഭിക്കുന്നത്. പൊലീസ് എത്തിയപ്പോൾ നിരവധി വെടിയുണ്ടകൾ ഏറ്റുനിലത്തു മരിച്ചു കിടക്കുകയായിരുന്നു ലെസ്റ്റർ.

സംഭവത്തെ കുറിച്ചു പൊലിസ് അന്വേഷണം ആരംഭിച്ചു. ഹൂസ്റ്റണിൽ 24 മണിക്കൂറിനുള്ളിൽ മൂന്നു കൊലപാതകങ്ങളാണു നടന്നത്. വ്യാഴാഴ്ച വാഹനം ഓടിച്ചു കൊണ്ടിരുന്ന ഒരാൾക്കും, വെള്ളിയാഴ്ച 15 വയസ്സുള്ള പെൺകുട്ടിക്കും വെടിയേറ്റിരുന്നു. ഇതിൽ പതിനഞ്ചു വയസ്സുള്ള പെൺകുട്ടി കൊല്ലപ്പെട്ടു.