ഓസ്റ്റിൻ ∙ തൊഴിലില്ലായ്മ വേതനം വാങ്ങിക്കുന്നവർക്ക് തൊഴിൽ വാഗ്ദാനം ലഭിച്ചാൽ അതു സ്വീകരിക്കാതിരിക്കുന്നതിന് കോവിഡ് രോഗം തടസ്സമാണെന്ന വാദം അംഗീകരിക്കാനാവില്ലെന്നു ടെക്സസ് വർക്ക് ഫോഴ്സ് കമ്മീഷന്റെ അറിയിപ്പിൽ പറയുന്നു.

അമേരിക്കയിൽ കൊറോണ വൈറസ് അതിരൂക്ഷമായിരുന്നപ്പോൾ പുറത്തിറക്കിയ ഗൈഡ് ലൈന് വിധേയമായി ചില പ്രത്യേക സാഹചര്യങ്ങളിൽ ലഭിക്കുന്ന തൊഴിൽ വാഗ്ദാനം വേണ്ടെന്നുവയ്ക്കുന്നതിന് അനുമതി നൽകിയിരുന്നു. ആരോഗ്യസുരക്ഷയെ കരുതിയായിരുന്നു വിജ്ഞാപനം പുറത്തിറക്കിയിരുന്നത്. മാത്രമല്ല അവർക്ക് തൊഴിൽ രഹിതവേതനം തുടർന്നും ലഭിക്കുന്നതിനുള്ള വകുപ്പും വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ഇപ്പോൾ ടെക്സസ് സംസ്ഥാനത്ത് കോവിഡ് കേസുകൾ വളരെ പരിമിതമായതും, വാക്സീൻ ലഭ്യത വർധിക്കുകയും ചെയ്ത സാഹചര്യത്തിൽ ജോലി വാഗ്ദാനം നിഷേധിക്കുന്നവർക്ക് തൊഴിൽ രഹിതവേതനം ലഭിക്കുന്നതല്ലെന്നു ടെക്സസ് വർക്ക് ഫോഴ്സ് കമ്മീഷൻ വ്യക്തമാക്കി.

ഫെഡറൽ സഹായമായി തൊഴിൽ രഹിതർക്കു ലഭിച്ചിരുന്ന 300 ഡോളർ നിർത്തലാക്കുന്നതിനുള്ള സമയപരിധി ജൂൺ 26 ആണ്. വർധിച്ച തൊഴിൽ രഹിതവേതനം ലഭിക്കുന്നവർ ടെക്സസ് വർക്ക് ഫോഴ്സ് വഴി ലഭിക്കുന്ന കുറഞ്ഞ വേതനത്തിനുള്ള ജോലികൾ സ്വീകരിക്കുവാൻ മടിക്കുന്നുവെന്നതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണത. ഇതിന് തടയിടുന്നതിനാണ് പുതിയ മാർഗരേഖകളും കർശന നിർദേശങ്ങളും ടിഡബ്ല്യുയു പുറത്തുവിട്ടിരിക്കുന്നത്.